Thursday, July 16, 2015

യൂറോപ്യൻ യൂണിയൻ: ഇളക്കം തട്ടുന്ന അടിത്തറ

ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയെ പറ്റി ചർച്ച ചെയ്യാൻ ചേർന്ന യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗം കഠിനമായ വ്യവസ്ഥകളോടെ മൂന്നാമതും ഗ്രീസിനു സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ച് താൽകാലികമായി പ്രശ്നത്തിനു വിരാമമിടാൻ ശ്രമിക്കുന്നു. ഗ്രീക്ക് പാർലമെൻറ് കൂടി വ്യവസ്ഥകൾക്ക് അംഗീകാരം നൽകിയതോടെ സാമ്പത്തികമായ പ്രശ്നങ്ങൾ ഒരു പക്ഷെ അല്പകാലത്തേയ്ക്ക് ഒതുങ്ങിയേക്കാമെങ്കിലും ഈ സംഭവത്തിന്റെ രാഷ്ട്രീയമായ തുടർചലനങ്ങൾ ദീർഘകാലം നീണ്ട് നിൽക്കുന്നതും യൂറോപ്യൻ യൂണിയന്റെ  ഭാവിയെ തന്നെ ചോദ്യം ചെയ്യാൻ സാധ്യതയുള്ളവയുമാണു.

1993ലാണു ഏറെ കാലമായി ഉരുത്തിരിഞ്ഞ് വരികയായിരുന്ന യൂറോപ്പിലെ രാജ്യങ്ങൾക്ക് പൊതുവായ ഒരു നാണയവും വിപണിയും എന്ന ആശയം ഇന്നത്തെ യൂറോപ്യൻ യൂണിയൻ ആയി രൂപം പ്രാപിച്ചത്. സാമ്പത്തികമായി എല്ലാവർക്കും ഗുണകരമായ ആശയം എന്നതിലുപരി ചെറു രാജ്യങ്ങൾ ആയി ഭിന്നിച്ച് കിടക്കുകയും ദേശീയവാദം കാരണം ആരംഭിച്ച ശിഥിലീകരണം രണ്ട് ലോകമഹായുദ്ധങ്ങൾക്ക് വഴി വെയ്ക്കുകയും ചെയ്ത യൂറോപ്പിന്റെ രാഷ്ട്രീയമായ സ്ഥിരത കൂടി ലക്ഷ്യമിട്ടാണു ഏകീകൃത യൂറോപ്പ് എന്ന ആശയം വിഭാവനം ചെയ്യപ്പെട്ടത്. ഒറ്റ വിപണിയും നാണയവും അതിർത്തികളില്ലാത്ത ചരക്ക് നീക്കവും തൊഴിലവസരങ്ങളും ആയി യൂറോ സോൺ ഒരു വിജയം തന്നെ ആണു എന്ന് വിലയിരുത്തേണ്ടി വരും.

എന്നാൽ കൃത്രിമമായി നിർമ്മിക്കപ്പെട്ട എന്തിനെയും പോലെ യൂറോപ്യൻ യൂണിയന്റെ ഉള്ളിലും സൂക്ഷ്മമായി പരിശോധിച്ചാൽ തുടക്കം മുതൽ തന്നെ വിള്ളലുകൾ ദൃശ്യമായിരുന്നു. സാമ്പത്തികമായി ഏറെ മുന്നിൽ നിൽക്കുന്ന ജെർമ്മനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളൂം പോളണ്ട്, റൊമാനിയ, ഗ്രീസ് മുതലായ രാജ്യങ്ങളും തമ്മിൽ വിപണിയുടേയും തൊഴിൽ സംസ്കാരത്തിന്റെയും രാഷ്ട്രീയ നിലപാടുകളൂടേയും കാര്യത്തിൽ ഭീമമായ അന്തരം ആണു ഉള്ളത്. യൂറോ സോൺ എന്ന ആശയം തങ്ങൾക്ക് അനുകൂലമായ രീതികളിൽ മുതലെടുക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിച്ചത് കൊണ്ട് ഉരുത്തിരിഞ്ഞ ഒരു സമവാക്യമാണു ആദ്യകാലങ്ങളിൽ നിലനിന്നിരുന്നത്.

തുറന്ന വിപണിയിലെ അവസരങ്ങളിൽ കണ്ണ് വെച്ച ബ്രിട്ടൻ പക്ഷെ കറൻസി മൂല്യമേറിയ പൗണ്ടിൽ നിന്ന് യൂറോയിലേക്ക് മാറ്റാൻ തയ്യാറായില്ല. വ്യാവസായികമായി യൂറോപ്പിലെ വൻ ശക്തിയായ ജെർമ്മനി തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണി തുറന്ന് കിട്ടുമെങ്കിൽ യൂറോപ്യൻ യുണിയൻ എന്ന പദ്ധതിയെ സാമ്പത്തികമായി ചുമലിലേറ്റാൻ തയ്യാറായിരുന്നു. പോളണ്ടിലെയും ഗ്രീസിലേയും പോർച്ചുഗലിലേയും ജനങ്ങൾക്ക് തൊഴിലവസരവും ഉയർന്ന മൂല്യമുള്ള യൂറോ കറൻസിയും രണ്ടാമതൊന്ന് ചിന്തിക്കാൻ അവസരമൊരുക്കിയില്ല.

എല്ലാ അംഗരാജ്യങ്ങൾക്കും ജനാധിപത്യപരമായി അവകാശമുള്ളതും സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാവുന്നതുമായ യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസിൽ ആണു സ്ഥിതി ചെയ്യുന്നത്. രണ്ട് പതിറ്റാണ്ട് കാലം കൊണ്ട് മാറിയ ലോകക്രമവും രാഷ്ട്രീയ-സാമ്പത്തിക ചുറ്റുപാടുകളൂം ബ്രസ്സൽസിലെ ആസ്ഥാനത്തും പ്രതിഫലിച്ചു. 2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ അലയൊലികൾ യൂറോ സോണിൽ സാമ്പത്തികമായ രാജ്യങ്ങൾ തമ്മിലുള്ള അന്തരം ഏറെ വലുതാക്കി. 

ഗ്രീസ്, പോർച്ചുഗൽ, സ്പെയിൻ പോലെയുള്ള ചില രാജ്യങ്ങളുടെ സാമ്പത്തിക പരാധീനതകൾ യൂറോപ്യൻ യൂണീയന്റെ പൊതു ഫണ്ടിൽ നിന്ന് പണം നൽകി പരിഹരിക്കേണ്ടി വരുന്നത് ജെർമ്മനി, ഫ്രാൻസ് പോലെ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾക്ക് കല്ലുകടി ആയി. സാമ്പത്തിക അച്ചടക്കം പാലിക്കാതെ യൂറോ സോണിൽ നിന്ന് കിട്ടുന്ന ആനുകൂല്യങ്ങൾ ഈ രാജ്യങ്ങൾ ധൂർത്തടിക്കുന്നത് ബാധ്യത ആവുന്നു എന്നാണു ഇവരുടെ പക്ഷം. എന്നാൽ ജെർമ്മനി, ബ്രിട്ടൻ പോലുള്ള രാജ്യങ്ങൾ നാറ്റോ സഖ്യത്തിന്റെ ഭാഗമായി അമേരിക്കയുടെ യുദ്ധങ്ങളിൽ പങ്കാളികൾ ആവുന്നത് രാഷ്ട്രീയപരമായി എല്ലാ യൂറോപ്യൻ രാജ്യങ്ങൾക്കും രസിക്കുന്ന കാര്യമല്ല. ഫ്രാൻസൊക്കെ പലപ്പോഴായി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. നാറ്റോയുടെ പ്രവർത്തികൾ യൂറോപ്പിനെ പൊതുവായി സാമ്പത്തികമായും സാമൂഹികമായും ബാധിക്കും എന്ന് പല രാജ്യങ്ങളൂം ഭയപ്പെടുന്നു.

ഈ സാഹചര്യത്തിലാണു ഗ്രീസ് പ്രതിസന്ധി നിർണായകമാവുന്നത്. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പല തവണയായി കൈപ്പറ്റിയ വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ വന്ന ഗ്രീസിനു ഇതിനു മുന്നെ അവധികൾ നൽകിയിട്ടുള്ളതാണു. ഐ എം എഫിന്റെ നിർദേശ പ്രകാരം സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള നടപടികൾ പെൻഷൻ പ്രായം വർദ്ധിപ്പിക്കുക സർക്കാർ ചെലവഴിക്കുന്ന പണം ചുരുക്കുക തുടങ്ങിയ നടപടികൾ കുറച്ച് വർഷങ്ങളായി നടപ്പിലാക്കി വരികയാണു. ഇത് തൊഴിലില്ലായ്മയും രാജ്യത്തെ സാമ്പത്തിക ഞെരുക്കവും വർദ്ധിപ്പിച്ചു. മനസ്സ് മടുത്ത ജനങ്ങൾ യൂറോപ്യൻ യൂണീയന്റെ നടപടികളെ എതിർക്കുന്ന് തീവ്ര ഇടത്പക്ഷ കക്ഷിയെ അധികാരത്തിൽ എത്തിച്ചു. ഈ സർക്കാർ കടം തിരിച്ചടവ് മുടക്കുകയും യൂറോപ്യൻ യൂണീയൻ വ്യവസ്ഥകൾ അംഗികരിക്കാൻ തയ്യാറാവാതെ ജനങ്ങൾക്കിടയിൽ റെഫറണ്ടം നടത്തുകയും ചെയ്തു. സാമ്പത്തിക അച്ചടക്ക നടപടികളെ പാടെ നിരാകരിച്ച ഗ്രീക്ക് ജനത യൂറോപ്യൻ യൂണീയനിൽ നിന്ന് പുറത്ത് പോകേണ്ടി വന്നാലും വ്യവസ്ഥകൾ അംഗീകരിച്ച് മറ്റൊരു അവധി നേടേണ്ടതില്ല എന്ന് വിധിക്കുകയും ചെയ്തു.

ജെർമ്മനിയുടെ നേതൃത്വത്തിൽ ഉള്ള യുറോപ്യൻ യൂണിയൻ ഗ്രീസുമായി ഒരു സന്ധിക്കും തയ്യാറില്ലാത്ത നിലപാടാണു തുടക്കത്തിൽ സ്വീകരിച്ചത്. ഗ്രീസ് പോകുന്നെങ്കിൽ പോകട്ടെ അതിനും തയ്യാർ എന്ന നിലപാട് കടം നൽകിയ പണം തിരിച്ച് പിടിക്കുന്നതിനായി ഒരു അംഗരാജ്യത്തെ യൂറോപ്യൻ യൂണിയൻ പുറത്താക്കുന്നു എന്ന സാഹചര്യം ആണു സൃഷ്ടിച്ചത്. ഏകീകൃത യൂറോപ്പ് എന്ന യൂണിയന്റെ പ്രഖ്യാപിത ലക്ഷ്യത്തിനു വിരുദ്ധമാണു ഈ നിലപാട്. ജെർമ്മനിയും ഫ്രാൻസുമൊക്കെയാകട്ടെ ഗ്രീസിനോട് എടുക്കുന്ന നിലപാട് ഇതേ സാമ്പത്തിക സ്ഥിതിയിൽ അടുത്തതായി തകരാം എന്ന നിലയിൽ തുടരുന്ന ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയവർക്കുള്ള ഒരു സന്ദേശമായി ആണു ഉദ്ദേശിക്കുന്നത്. സാമ്പത്തിക അച്ചടക്കം പാലിക്കാത്തവർക്ക് ഒരു മുന്നറിയിപ്പ്.

സാമ്പത്തികമായ കടും പിടിത്തം ഗ്രീസിലെ ജനങ്ങളൂടെ ശബ്ദത്തിനെ വക വെയ്ക്കാത്ത രീതിയിലുള്ള നടപടിയിലേക്ക് നീങ്ങുന്നതൊടെ ദേശീയതകൾ വീണ്ടും തലപൊക്കാൻ തുടങ്ങുകയാണു. യൂറോപ്യൻ യൂണിയൻ എന്നത് പ്രധാനമായും ഫ്രാൻസും ജെർമ്മനിയും തമ്മിലുള്ള കൂട്ടായ്മ നിർണ്ണയിക്കുന്ന ഒരു പദ്ധതിയാണു എന്ന് പണ്ട് മുതൽ തന്നെ വിലയിരുത്തലുകൾ ഉണ്ട്. ഇപ്പോഴത്തെ പ്രശ്നം ഫ്രാൻസും ജെർമ്മനിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുന്നതിനും കാരണമായേക്കാം. മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 97.5% കടം ഉള്ള ഫ്രാൻസിന്റെ നിലയും അല്പം പരുങ്ങലിലാണു. യൂറോ സോൺ നിലവിൽ വന്നതിനു ശേഷമുള്ള കണക്കുകൾ നോക്കിയാൽ ജെർമ്മനിക്കാണു ഏറ്റവും കുടുതൽ സാമ്പത്തികമായ ഗുണം കിട്ടിയിട്ടുള്ളത് എന്ന് കാണാം. ഫ്രാൻസും നെതർലാന്റ്സും ബ്രിട്ടനുമൊക്കെ താരതമ്യേന മെച്ചം ഉണ്ടാക്കിയപ്പോൾ ഇറ്റലി, പോർച്ചുഗൽ തുടങ്ങിയ ചില രാജ്യങ്ങൾ പണ്ടത്തേതിനേക്കാൾ മോശമായ അവസ്ഥയിലാണു. അത് കൊണ്ട് സാമ്പത്തികമായി യൂറോപ്യൻ യൂണിയൻ നിലനിൽക്കേണ്ടത് എല്ലാ രാജ്യങ്ങളുടേയും ആവശ്യമല്ല. യൂറോപ്യൻ യൂണിയൻ വിട്ട് പോകേണ്ടി വരും എന്നുള്ളത് ഒരു ഭയമായും ഭീഷണി ആയും അംഗരാജ്യങ്ങൾക്കെതിരെ ഉപയോഗിക്കുന്നതും പരസ്പര വിശ്വാസം വളർത്തുന്ന നടപടി അല്ല.

ഏകീകൃത യൂറോപ്പ് എന്ന രാഷ്ട്രീയ ആശയത്തിന്റെ പേരിൽ യൂണിയനിൽ തുടർന്നിരുന്ന ചില രാജ്യങ്ങൾ എങ്കിലും അവരുടെ ജനാധിപത്യപരമായ സ്വാതന്ത്ര്യങ്ങൾ ഹനിക്കപ്പെടുന്നു എന്ന് ചിന്തിക്കാൻ തുടങ്ങുമ്പോൾ യൂണീയന്റെ ഭാവി തന്നെയാണു അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. ബ്രിട്ടൻ സമീപഭാവിയിൽ തന്നെ യൂറോപ്യൻ യൂണിയനിൽ തുടരേണ്ടതുണ്ടോ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കാൻ ഇരിക്കുകയാണു. കൂടാതെ ഗ്രീക്ക് പാർലമെന്റിൽ ഇപ്പോൾ തന്നെ ജനം റെഫറണ്ടം വഴി നിരാകരിച്ച ചെലവ് ചുരുക്കൽ നടപടി അടിച്ചേൽപ്പിക്കുന്നത് ഗ്രീസിനെ നാണം കെടുത്താനുള്ള ജെർമ്മനിയുടെ പദ്ധതിയാണു എന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ ജെർമ്മനി മറ്റു രാജ്യങ്ങൾക്ക് യുദ്ധക്കെടുതിയുടെ നഷ്ടപരിഹാരം നൽകണം എന്ന് ആവശ്യപ്പെട്ട് ഗ്രീസിനെ ചെയ്ത പോലെ അടിച്ചേൽപ്പിച കനത്ത സാമ്പത്തിക നടപടികൾ ആണു നാസി പാർട്ടിയുടെ വളർച്ചയ്ക്കും ഒടുവിൽ രണ്ടാം ലോകമഹായുദ്ധത്തിനു തന്നെയും വഴിമരുന്നിട്ടത് എന്ന് ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്.

യൂറോപ്യൻ യൂണിയന്റെ അടിത്തറയ്ക്ക് വിള്ളൽ വീഴുന്നത് വ്യത്യസ്തമായ ഒരു രാഷ്ട്രീയ പരീക്ഷണത്തിന്റെ പരിണാമം എന്ന നിലയിൽ വരും നാളുകളിൽ ആഗോള സാമ്പത്തിക രാഷ്ട്രീയ സന്തുലനത്തിലും കാര്യമായി പ്രതിഫലിക്കും. ഗ്രീസിനെ യൂണിയൻ കൈവിട്ടാൽ ആ ഒഴിവ് നികത്താനും നാറ്റോയുടെ ഉമ്മറത്തേക്ക് കസേര വലിച്ച് ഇട്ട് കയറി ഇരിക്കാനും തയ്യാറായി റഷ്യ ഉണ്ട്. ലോകക്രമത്തിൽ തങ്ങളുടെ സ്ഥാനം ഉയർത്താൻ അവസരം കാത്തിരിക്കുന്ന ചൈനയ്ക്ക് ഗ്രീസിന്റെ കടം വളരെ ചെറിയ തുകയാണു രക്ഷകന്റെ രൂപം സ്വീകരിക്കണമെങ്കിൽ. ദൂരവ്യാപകമായ ചലനങ്ങൾ ഉണ്ടാക്കാൻ കെല്പുള്ള ഒരു അവസ്ഥയാണു നിലവിൽ ഉള്ളത്. വ്യത്യസ്തമായ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളിൽ ഉള്ള രാജ്യങ്ങളെ കൃത്രിമമായി ഒന്നിപ്പിക്കുന്നതിന്റെ യൂറോപ്യൻ യൂണിയൻ വെല്ലുവിളികൾ ഭാരതത്തിന്റെ ഫെഡറൽ സംവിധാനത്തിനും സമാന്തരമായി ചിന്തിച്ചാൽ പാഠങ്ങൾ നൽകുന്നുണ്ട്.



Saturday, March 7, 2015

ഐ എസിന്റെ കെയറോഫിൽ ഒരു മിഡിലീസ്റ്റ് അവലോകനം

ഐസിസിനെ പറ്റി കൂടുതൽ വായിച്ച് നോക്കുമ്പോഴാണു കാര്യങ്ങൾ വ്യക്തമാകുന്നത്. ഇത് വരെ അൽ ക്വയ്ദ പോലെ എന്നാൽ അവരേക്കാൾ അല്പം വയലന്റ് ആയ ഒരു ഇസ്ലാമിസ്റ്റ് തീവ്രവാദി സംഘം എന്നേ കരുതിയിരുന്നുള്ളൂ. പക്ഷെ ലോകമെമ്പാട് നിന്നും ഇത്രയധികം ആളുകളെ ആകർഷിക്കാൻ അവർക്ക് അൽക്വയ്ദയേക്കാൾ എങ്ങനെ സാധിച്ചു എന്ന് അൻവേഷിച്ച് ചെന്നപ്പോഴാണു സംഭവങ്ങളുടെ കിടപ്പ് മനസ്സിലാവുന്നത്. ഐസിസ് പ്രധാനമായും പ്രവാചകന്റെ ജീവിതത്തിനേയും പ്രവർത്തികളേയും അണു വിട വിടാതെ അനുകരിച്ച് ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരാണു. അതായത് 1924ല് തുർക്കിയിൽ ബ്രിട്ടീഷ് ആധിപത്യകാലത്ത് അവസാനിപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനതെ പുനരുജ്ജീവിപ്പിക്കേണ്ടത് ഇസ്ലാം മതവിശ്വാസിയുടെ ഒരു പ്രാഥമിക കടമ ആണു എന്ന് അവർ വിശ്വസിക്കുന്നു. അത് കൊണ്ട് യു എസ് പിന്മാറ്റത്തിനു ശേഷം കിട്ടിയ ഗ്യാപ്പിൽ ഇറാഖിലെയും സിറിയയിലെ കലാപഭൂമിയും ചേർത്ത് വിശാലമായ ഒരു പ്രദേശം പിടിച്ച് അബൂബക്കർ അൽ ബാഗ്ദാദിയെ മൊസൂളിൽ വെച്ച പുതിയ ഖലീഫ ആയി അവർ പ്രഖ്യാപിച്ചു.

ഖലീഫ ആഹ്വാനം ചെയ്യുന്ന ജിഹാദിൽ പങ്കെടുക്കുക എന്നുള്ളത് എല്ലാ മുസ്ലിമുകളുടെയും കടമ ആണു. അത് കൊണ്ടാണു ബാഗ്ദാദി വിളിച്ചപ്പോൾ ലോകമെമ്പാടും നിന്ന് മറ്റാരും വിളിച്ചപ്പോൾ കാണാത്ത തോതിൽ ജിഹാദികൾ പ്രവഹിക്കുന്നത്. അണുവിട വിടാതെ ഖുറാനിൽ പറയുന്നതും പ്രവാചകന്റെ മാതൃകയും പിന്തുടരണം എന്ന് വാദിക്കുന്ന ഐ എസിനു മറ്റു സംഘടനകളുമായി പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ട്.

അൽ ക്വയ്ദ ഒരു അണ്ടർഗ്രൗണ്ട് സംഘമായി ഇടയ്ക്കും തലയ്ക്കുമുള്ള ചാവേർ ആക്രമണവും മറ്റുമായി രഹസ്യമായി പ്രവർത്തിക്കുമ്പോൾ ഐ എസിന്റെ പ്രവർത്തികൾ വളരെ പബ്ലിക്ക് ആണു. അവരുടെ വിശ്വാസപ്രകാരം ലോകാവസാനം ഏതാണ്ട് അടുത്തെത്തിയിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഖുറസാനിൽ (കിഴക്കൻ അഫ്ഗാനിസ്താൻ-പടിഞ്ഞാറൻ ഇറാൻ മേഖലയുടെ പഴയ പേരു) നിന്ന് വരുന്ന ഒരു പോരാളി നയിക്കുന്ന റോമാ സാമ്രാജ്യത്തിന്റെ പടയുമായി ഒരു വൻ യുദ്ധമുണ്ടാവുമെന്നും അതിൽ ഇസ്ലാമിക പോരാളികൾ ഒടുവിൽ പരാജയപ്പെടുമെന്നും അവർ കിത്താബിനെ അടിസ്ഥാനപ്പെടുത്തി വാദിക്കുന്നു. ഈ യുദ്ധത്തിൽ തോൽക്കും എങ്കിലും കുറച്ച് പേർ മാത്രം ആവുമ്പോൾ ഖുറാനിൽ പറഞ്ഞ ദൈവം അയക്കുന്ന ഒരാൾ വരികയും ലോകം അവസാനിക്കുകയും ചെയ്യുമത്രെ. ഈ യുദ്ധം നടക്കുന്ന സ്ഥലം വരെ അവർക്ക് ബോധ്യമുണ്ട്. അത് സിറിയയിലെ ദാബിക് ആണു എന്നാണു പ്രവചനം. അത് കൊണ്ടാണു വൻ നാശം സഹിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഈ നഗരം കഴിഞ്ഞ വർഷം പിടിച്ചെടുത്തത്. ഇപ്പോൾ പാശ്ചാത്യ സേനയുടെ വരവും കാത്ത് അവർ ദാബിക്കിൽ തമ്പടിച്ചിരിക്കുകയാണു.

അതായത് സ്വ്നതം നാശം മുങ്കൂട്ടി പ്രവചിക്കപ്പെട്ട ഒരു യുദ്ധത്തിനു വേണ്ടി ആണു അവർ കാത്തിരിക്കുന്നത്. മെക്കയും മദീനയും പോലുള്ള ചിഹ്നങ്ങൾ അനിസ്ലാമികമാണെന്നും അവ തക്ർക്കുമെന്നും പ്രഖ്യാപിച്ചിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ  തീവ്രമായ നിലപാടുകൾ അവരുടെ ഈ വിശ്വാസങ്ങളിൽ നിന്നാണു ഉടലെടുക്കുന്നത്. ഇറാനിയൻ മിലിറ്ററി ജെനറലിന്റെ (മേജർ ജെനറൽ കാസിം സുലൈമാനി) നേതൃത്വത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഫണ്ട് ചെയ്യുന്ന ഷിയാ മിലിഷ്യകളും ഇറാക്ക് ആർമിയും ഇസ്ലാമിക് സ്റ്റേറ്റിനെ തിക്രിത്തിൽ നിന്ന് തുരത്താൻ ഒരുമ്പെടുമ്പോൾ ഐ എസിന്റെ നീക്കങ്ങൾ ഒരു പരിധി വരെ പ്രവചിക്കാൻ അവരുടെ ഈ തീവ്ര വിശ്വാസങ്ങൾ നിരീക്ഷിച്ചാൽ സാധിച്ചേക്കാം. ഇറാനിയൽ ജെനറൽ ആണോ പ്രവചനത്തിലെ ഖുറസാനിൽ നിന്നുള്ള പോരാളി എന്ന് വേണമെങ്കിൽ കൗതുകവും കൊള്ളാം.

ഇറാക്കിൽ നിന്ന് അമേരിക്കൻ സേനയുടെ പിന്മാറ്റത്തോടെ ഇറാനാണു ആ ഒഴിവിലേക്ക് പതുക്കെ കയറി ഇരുന്നത്. ഇറാനിയൻ ഇന്റലിജൻസ് ഏജൻസികളുടെ പിൻബലത്തോടെ ഇറാക്കിന്റെ സുരക്ഷ മെല്ലെ ഷിയ മിലിഷ്യകളൂടെ കൈയ്യിലായതോടെ ഐ എസിനെതിരെ ഉള്ള പോരാട്ടം ഷിയ-സുന്നി വിഭാഗങ്ങൾ തമ്മിലുള്ളതായി മാറി. ബാഗ്ദാദിലങ്ങോളം ഇങ്ങോളം ഇറാനിയൻ മിലിറ്ററി ജനറലിന്റെ വലിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും ഐ എസിനെതിരെ ഷിയ തീവ്രവാദി സംഘടനയായ ഹിസ്ബൊള്ള യുദ്ധത്തിനിറങ്ങിയതും യാദൃചികമല്ല. മിഡിൽ ഈസ്റ്റിൽ ഇറാന്റെ വർദ്ധിച്ച സ്വാധീനമാണു ഒബാമയെ കൊണ്ട് ഇറാനു മേലുള്ള കടുമ്പിടുത്തം ഒഴിവാക്കിയത്. ഇറാക്കിൽ എന്ത് നടക്കണമെങ്കിലുമിന്ന് ഇറാൻ വിചാരിക്കണം എന്നിരിക്കെ ഐ എസിനെതിരെ ഉള്ള യുദ്ധത്തിൽ ഇറാനും അമേരിക്കയും ഒരേ പക്ഷത്ത് ചേരാൻ നിർബന്ധിതരായിരിക്കുകയാണു. ഇതാണു ഇറാനുമായി അമേരിക്കൻ ആണവ ഡീൽ ഉണ്ടായേക്കും എന്ന സ്ഥിതി വരെ എത്തി നിൽക്കുന്നത്.

മിഡിൽ ഈസ്റ്റിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ ഈ വരുന്ന മാസങ്ങൾ നിറ്ണ്ണായകമായേക്കും. ഐ എസിനെ തുടച്ച് മാറ്റാൻ കഴിഞ്ഞാൽ തന്നെ ഇറാനുമായി യു എഅ അടുക്കുന്നത് ഇപ്പോൾ തന്നെ ഇസ്രയേലിനെ ചൊടിപ്പിച്ചിട്ടുണ്ട്. നെതന്യാഹു ദിവ്സം പ്രതി വാക്ധോരണിക്ക് ശക്തികൂട്ടിക്കൊണ്ടിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനുമേൽ ഇറാൻ വിജയിക്കുന്നത് മേഖലയിൽ ഷിയാ മേധാവിത്വം കൊണ്ട് വരും എന്നതിനാൽ സൗദി അടക്കമുള്ള സുന്നി അറബ് രാജ്യങ്ങൾ രഹസ്യമായി ഐ എസിനെ സഹായിക്കുമോ എന്നും കാത്തിരുന്നു കാണണം. പല വിധ സാധ്യതകൾ ആണു വരും മാസങ്ങളിൽ ഉള്ളത്.