Friday, January 14, 2011

ബി.ടി വിളകള്‍ - Angels or Demons?

അൻപതു വർഷങ്ങൾക്കുള്ളിൽ ജനസംഖ്യാ വർദ്ധന മൂലമുണ്ടാവുന്ന കൊടിയ ദാരിദ്ര്യത്തിന്റെ ഭയപ്പെടുത്തുന്ന കണക്കുകൾക്ക് മോചനമെന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്ന ജനിതക വിത്തുകളും അവയുടെ ഗുണവും ദോഷവും ഇപ്പോൾ വീണ്ടും സജീവ ചർച്ചാ വിഷയമാവുകയകയാണ്.

ബി.ടി വിളകളിൽ, BT genes ഉപയോഗിച്ച് കീടനാശിനികൾ ഉപയോഗിക്കാതെ ചെടികളിലെ കീടങ്ങളെ മാത്രം നശിപ്പിക്കുന്നത് വഴി രാസപ്രയോഗം ഗണ്യമായി കുറയ്ക്കും എന്നും മറ്റ് ജീവികൾക്കോ ഭക്ഷിക്കുന്നവർക്കോ പാർശ്വഫലങ്ങളൊന്നും ഉണ്ടാവാത്തതു മൂലം ഭക്ഷ്യോല്പാദനം ഗണ്യമായി വർദ്ധിപ്പിക്കാം എന്നുമാണ് ഇതിന്റെ വക്താക്കളുടെ വാദം. എന്നാൽ വേണ്ടത്ര പഠനങ്ങളോ പരീക്ഷണങ്ങളോ നടത്താതെയാണ് ബിടി വിളകൾ ഉപയോഗം ആരംഭിച്ചത്‌ എന്നും ഇവയുടെ ഗുരുതുരമയാ പാർശ്വഫലങ്ങളും ബിടിയെ അതിജീവിക്കുവാൻ കഴിയുന്ന കീടങ്ങൾ രൂപപ്പെട്ട് വരുന്നുണ്ട് എന്നതും ബഹുരാഷ്ട്രകുത്തകകൾ വിത്തുകളിലും വിലകളിലും നിയന്ത്രണം ഏർപ്പെടുത്തി വിപണിയെ, അതു വഴി കാർഷികസമ്പത്തിനെ കയ്യടക്കാൻ ശ്രമിക്കുകയാണെന്നും എതിരാളികൾ വാദിക്കുന്നു.ശാസ്ത്രത്തിന്റേയും അതീജീവനത്തിന്റേയും നടുവിൽ കൃത്യമായ ഒരു ഉത്തരം കിട്ടാത്തവണ്ണം സമൂഹം കുഴയുകയാണ്.

ജനതികസാങ്കേതിക വിദ്യ പുതിയതല്ല. ബാക്റ്റീരിയകളിലും മരുന്നാവശ്യങ്ങൾക്കു വേണ്ടിയും ചിലയിനം ചെടികളിലും ബാക്റ്റീരിയകളിലും ജീൻ മോഡിഫിക്കേഷൻ വരുത്തുകയും ജീനുകളെ കടത്തിവിട്ടും പ്രത്യേകതരം പദാർത്ഥങ്ങളും മരുന്നുകളും ഉണ്ടാക്കാറുണ്ട്. എന്നാൽ കീടങ്ങളുടെ ജീൻ വേർതിരിച്ച് ഭക്ഷ്യയോഗ്യമായ ചെടികളിലേക്ക് ജീനുകളെ കടത്തിവിടുന്നതും മരുന്നാവശ്യങ്ങൾക്കും തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണ്? മരുന്നാവശ്യങ്ങൾക്കുള്ളത് മനുഷ്യനുപയോഗിച്ച് എന്തെങ്കിലും സംഭവിച്ചാൽ അവയെ കൃത്യമായി തരം തിരിക്കുകയും പിൻ‌‌പോയിന്റ് ചെയ്ത് അവയുടെ ദൂഷ്യഫലങ്ങളും മറ്റും കണ്ടുപിടിക്കാൻ എളുപ്പമാണ് എന്നതാണ്. എന്നാൽ മനുഷ്യന്റെ സാധാരണ ഭക്ഷണത്തിൽ ഇവയെ കടത്തിവിടുമ്പോൾ അത് ഇവ അവയുടെ ഡി.എൻ.എയുടെ ഏതെല്ലാം ഘടകങ്ങളിൽ മാറ്റം വരുത്തുന്നു എന്നും അവയുടെ ഏതൊക്കെ കോമ്പൌണ്ടുകളിൽ സന്നിവേശിക്കുന്നുവെന്നും ശാസ്ത്രത്തിനു അറിയില്ല. മാത്രമല്ല് നാളെ എത്ര പേർ വഴുതനങ്ങയോ പച്ചമുളകോ കഴിച്ചിട്ടാണ് ഒരു പ്രത്യേകതരം അസുഖമോ അലർജിയോ വന്നതെന്ന് എങ്ങിനെ കണ്ടു പിടിക്കും? ഒരു മരുന്നു ഉപയോഗിച്ച് അലർജിയോ മറ്റോ വരുന്നത് കണ്ടു പിടിക്കാൻ സഹായിക്കുന്ന ഘടകങ്ങളൊന്നും ഭക്ഷണത്തിന്റെ കാര്യത്തിൽ ഇപ്പോഴും സാധ്യമല്ല. അല്ലെങ്കിൽ ആ നിലയിലേക്ക് റിസേർച്ച് വ്യാപിപ്പിക്കാനോ അങ്ങിനെയൊന്നിൽ നിന്നു തുടങ്ങാനോ സാധിച്ചിട്ടില്ല. ജനതിക ഭക്ഷണങ്ങളുടെ പ്രധാന പോരായ്മകളൊന്നാണിത്.

അതു കൂടാതെ എല്ലാ രാജ്യങ്ങളും ജനതികഭക്ഷണത്തിന്റെ ദൂഷ്യഫലങ്ങളും തുടർന്നുള്ള റെഗുലേറ്ററി നിരീക്ഷണങ്ങളും നിയമങ്ങളും അമേരിക്കൻ മോഡലിലോ അല്ലെങ്കിൽ അമേരിക്കയുടെ സഹായത്തോടെയോ ആണ് നടപ്പിലാക്കുന്നത്. അമേരിക്കയിലാകട്ടെ ഇവയെല്ലാം മോൺസാന്റോ പോലെയുള്ള കുത്തക കമ്പനികൾ ലോബിയിങ്ങും മറ്റും വഴി നിയമങ്ങളെ കാറ്റിൽ പറത്തുകയും തിരുത്തുകയുമാണ് ചെയ്യുന്നത്. മോൺസാന്റോ എന്ന അമേരിക്കൻ ബഹുരാഷ്ട്രക്കമ്പനിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല. ലോകത്തെ 90% ജനിതകമാറ്റം വരുത്തിയ വിത്തുകളും വാണിജ്യാടിസ്ഥാനത്തിൽ ഉല്പാദിപ്പിച്ച് വിപണനം ചെയ്യുന്നത് അവരാണു. ജനിതകമാറ്റം സോയ, പരുത്തി, ചോളം തുടങ്ങിയ ചെടികൾ മുതൽ പന്നി മുതലായ മൃഗങ്ങളിൽ വരെ എത്തി നിൽക്കുന്നു. ജീനുകൾ കൂട്ടിച്ചേർക്കുകയോ എടുത്ത് മാറ്റുകയോ ചെയ്യുന്നത് വഴിയാണു ജനിതകമാറ്റം വരുത്തി നിശ്ചിത സ്വഭാവം രൂപികരിക്കുന്നത്. ഇത്തരത്തിൽ ഉല്പ്പാദിപ്പിക്കുന്ന ചെടികളും മൃഗങ്ങളും അവ നിർമ്മിക്കുന്ന കമ്പനികളുടെ Intellectual Property ആയി മാറും. ജനിതകമാറ്റത്തിലൂടെ നിർമ്മിക്കുന്ന വിത്തുകൾക്ക് കമ്പനി പേറ്റന്റ് എടുക്കുകയും കർഷകർ കമ്പനിയിൽ നിന്ന് വിത്തുകൾ വിലകൊടുത്ത് വാങ്ങിയുമാണു കൃഷി ചെയ്യുക. മോൺസാന്റോ ഇറക്കിയ Terminator 'അന്തകവിത്തുകൾ' വിവാദമായിരുന്നു. ഈ വിത്തുകളിൽ നിന്ന് അടുത്ത കൃഷിക്കുള്ള വിത്തുകൾ ഉല്പാദിപ്പിക്കാൻ കഴിയില്ല. ഒറ്റ തവണ വിതച്ചാൽ കൊയ്യുന്നത് വരെ മാത്രം ആയുസ്സുള്ള വിത്തുകൾ ഓരോ പ്രാവശ്യവും വിളവിറക്കാൻ കർഷകർ കമ്പനിയിൽ നിന്ന് വിത്തുകൾ വില കൊടുത്ത് വാങ്ങേണ്ടി വരും. കാലക്രമേണ കൃഷിയുടെ നിയന്ത്രണം വിത്തുല്പാദകരുടെ കൈയ്യിൽ വന്നു ചേരാൻ ഇടയാക്കുമെന്ന് ആരോപിയ്ക്കപ്പെട്ട ഇവയ്ക്കെതിരെ ഇന്ത്യയിലും പ്രതിഷേധം ഉയർന്നിരുന്നു. മഫാരാഷ്ട്ര സീഡ്സ് എന്ന മോൺസാന്റോയുടെ ഇന്ത്യൻ കമ്പനി നിയമവിരുദ്ധമായി ജനിതകമാറ്റം വരുത്തിയ വിളകൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തതും വാർത്തയായിരുന്നു. അമേരിക്കയിൽ തന്നെ പ്രതിഷേധങ്ങളേയും ജനിതകമാറ്റം വഴി ഉല്പ്പാദിപ്പിച്ച ഉല്പന്നങ്ങൾക്ക് പ്രത്യേക ലേബലിങ്ങ് അടക്കമുള്ള കർശന നിയന്ത്രണങ്ങളേയും നേരിടേൺറ്റി വന്നപ്പോൾ ഇന്ത്യയെ പോലെയുള്ള മൂന്നാം ലോകരാജ്യങ്ങളെ ഗിനിപ്പന്നികളാക്കിക്കൊണ്ട് വിപണി വികസിപ്പിയ്ക്കാനുള്ള മോൺസാന്റോയുടെ തന്ത്രം വ്യക്തമാണു.

ചിലയിടങ്ങളിൽ നേരിയ ഉല്പാദം മികവ് രേഖപ്പെടുത്തിയതു ഒഴിച്ചാൽ ഇതുവരെ നടത്തിയിരിക്കുന്ന പഠനങ്ങളിലെല്ലാം ജനതിക വിത്തുകൾ കൊണ്ട് കമ്പനികൾ കൊട്ടിഘോഷിക്കുന്ന തരത്തിൽ ഉല്പാദനം കൂട്ടാൻ സാധിക്കുന്നില്ല എന്നു കണ്ടെത്തിയിരിക്കുന്നതും ഇതിനോടൊപ്പം ചേർത്തു വായിക്കണം. ഓരോ വർഷത്തേയും ഉല്പാദനങ്ങളിൽ തമ്മിലും ഗണ്യമായ എറ്റക്കുറച്ചിലികളും കാണുന്നു. ഉല്പാദനം കൂട്ടും എന്ന സ്ലോഗനിൽ അതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള വിശ്വാസ്യതയില്ല. കീടനാശിനി പ്രയോഗം കുറക്കാമെന്നത് കൊണ്ടും ചില വിത്തുകൾക്ക് ഭൂമി കിളക്കണ്ട എന്നിങ്ങ്നെയുള്ളതുകൊണ്ടും കർഷകനു അധ്വാനം കുറയുന്നു എന്നാണ് പൊതുവേയുള്ള നിഷ്പക്ഷ അഭിപ്രായം. എന്നാൽ ഇതിനെ അതിജീവിക്കുന്ന പുതിയ കീടങ്ങളെ തുരത്താൻ അതിലും കൂടിയ മാരക കീടനാശിനികളും മറ്റും ഉപയോഗിക്കേണ്ടതായും വരുന്നു.

കിസാൻസഭയും ഇടതുപക്ഷവും പരിസ്ഥിതി വാദികളും ജനതിക വിളികൾക്കെതിരെ ഇന്ത്യയിൽ ശബ്ദം ഉയർത്തിയിരുന്നു. അതിന്റെ ചിലവ വായിച്ചു നോക്കാം.

ജനിതകവഴുതന വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കാര്യം വിശദമായ ചര്‍ച്ചയ്ക്കുശേഷമേ തീരുമാനിക്കൂവെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ജനിതക വിളകളുടെ കൃഷി രാജ്യത്ത് വ്യാപകമാകുന്നു. വഴുതനയ്ക്കു പുറമെ മത്തന്‍, വെണ്ട, പടവലം, പയര്‍, കുമ്പളം, ചുരങ്ങ, പച്ചമുളക് എന്നിവയുടെ ജനിതക വിത്തിനങ്ങളാണ് അനധികൃതമായി വന്‍തോതില്‍ കൃഷിചെയ്യുന്നത്. സാധാരണ വിത്തിനങ്ങള്‍ക്കൊപ്പവും ജനിതകവിത്തുകള്‍ മാത്രമായും കൃഷിചെയ്യുന്നുണ്ട്. ജനിതകവിളകളുടെ പൂമ്പൊടി മറ്റു വിളകളില്‍ വീണാല്‍ അവയുടെ കായ്കള്‍ ചുരുണ്ടുപോകുന്നെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. മഹാരാഷ്ട്രയില്‍ മിക്ക മേഖലയിലും വന്‍കിട കോര്‍പറേറ്റ് കമ്പനികളുടെ കീടനാശിനികളും വിറ്റഴിക്കുന്നുണ്ട്. കൂടുതല്‍ വിളവിന് മരുന്ന് തളിക്കണമെന്ന് കര്‍ഷകരെ വിശ്വസിപ്പിച്ചാണിത്. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ തക്കാളിക്കൃഷി ചെയ്തിരുന്ന സ്ഥലങ്ങളില്‍ പത്ത് നാടന്‍ ഇനങ്ങള്‍ വ്യത്യസ്ത മണവും നിറവും രുചിയുമായി നിലനിന്നിരുന്നു. ഇന്ന് അവയുടെ സ്ഥാനത്ത് മണമില്ലാത്ത ഒറ്റയിനം തക്കാളിമാത്രമായി. ജനിതക പയര്‍കൃഷിയാണ് വലിയ നാശമുണ്ടാകുന്നത്. മണ്ണില്‍ നൈട്രജന്‍ നല്‍കുന്ന പരമ്പരാഗത പയര്‍കൃഷിയുടെ സ്ഥാനത്ത് മണ്ണിനെ നാശമാക്കുന്ന ജനിതക പയര്‍കൃഷി വര്‍ധിക്കുകയാണ്.

http://jagrathablog.blogspot.com/2009/10/blog-post_2438.html



എന്നാൽ മാസങ്ങൾക്ക് ശേഷം ഇതേ നിലപാടുകളിൽ അയവ് വരുന്നത് ആശങ്കാജനകമായ വസ്തുതയാണെന്ന് നിസ്സംശയം പറയാം

ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളുടെ കാര്യത്തിൽ സി.പി.ഐ.എമ്മിന്റെ പുതിയ നയം വ്യക്തമാക്കിക്കൊണ്ട് എസ്. രാമചന്ദ്രൻ പിള്ള കേരളപഠനകോൺഗ്രസ്സിൽ പ്രസംഗിച്ചത് ഈ അവസരത്തിലാണ് ശ്രദ്ധേയമാവുന്നത്. ബിടി ശാസ്ത്രം ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ല എന്നുള്ള വാദമാണ് എസ്.ആർ.പി മുന്നോട്ട് വെക്കുന്നത്.

മനുഷ്യനും മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ദോഷമുണ്ടാക്കില്ലെന്ന്് പരീക്ഷണങ്ങളിലൂടെ ഉറപ്പാക്കിയശേഷം ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ ഉപയോഗിക്കണം. ഈ വിത്തിനങ്ങളെ തീര്‍ത്തും എതിര്‍ക്കുന്നത് അന്ധവിശ്വാസമാണ്. ജനിതകവിത്തിനെ പാടെ എതിര്‍ക്കുന്നത് അശാസ്ത്രീയം: എസ് ആര്‍ പി -
പ്രത്യക്ഷമായി പരീക്ഷണങ്ങൾ വേണമെന്നു പറയുന്നുണ്ടെങ്കിലും ഇതുവരെയുള്ള നിലപാടുകളെ തീർത്തും അവഗണിച്ചുകൊണ്ട് പുതിയ നിലപാടിലേക്ക് രാഷ്റ്റ്രീയ പാർട്ടികൾ ചുവടു വെക്കുന്നതു എന്തുകൊണ്ടാവാം? വേണ്ടത്ര പരീക്ഷണങ്ങളില്ലാതെയല്ലല്ലോ പുതിയ ഒരു ശാസ്ത്രം ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ പരീക്ഷണങ്ങൾ വേണമെന്നു പറയുന്നത് പുതിയതായി എന്തെങ്കിലും നിലപാടുകളല്ല. എത്ര തരം ഏതൊക്കെ തരത്തിലുള്ള പരീക്ഷണങ്ങൾ വേണമെന്ന് പറയുന്നുണ്ടോ?

വിദര്‍ഭയില്‍ പരാജയപ്പെട്ട പരീക്ഷണം ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി ആവര്‍ത്തിക്കണമെന്നാണ് കിസാന്‍സഭയും വിദര്‍ഭ ജന്‍ ആന്ദോളന്‍ സമിതി അടക്കമുള്ള കര്‍ഷകസംഘടനകളും ഉയര്‍ത്തുന്ന പ്രധാനചോദ്യം. ലാലിയക്ക് കാരണമാവുന്ന കീടത്തിനെതിരെ പ്രയോഗിച്ച കീടനാശിനിയെ അതിജീവിക്കാന്‍ കീടങ്ങള്‍ക്ക് കഴിഞ്ഞതോടെ എന്‍ഡോസള്‍ഫാന്‍ പോലുള്ള കൂടുതല്‍ ശക്തിയേറിയ കീടനാശിനികള്‍ പിന്നീട് പ്രയോഗിക്കേണ്ടിവന്നു.

സര്‍പ്പസദൃശമായ ഇത്തരം ദുരനുഭവങ്ങള്‍ നമുക്ക് മുന്നില്‍ പത്തിവിടര്‍ത്തി നില്‍ക്കുമ്പോഴാണ് മറ്റൊരു പരീക്ഷണത്തിനായി നമ്മുടെ വയലുകള്‍ മലര്‍ക്കെ തുറന്നിട്ടുകൊടുക്കുന്നത്. ബിടി വിത്തുകള്‍ക്കൊപ്പം വയലുകളില്‍ നിറഞ്ഞുവളരുന്ന പുതിയ ഇനം കളകളെ എങ്ങനെ നശിപ്പിക്കണമെന്നത് വിദര്‍ഭയെ
സംബന്ധിച്ചിടത്തോളം പുതിയ വെല്ലുവിളിയാണ്. പരമ്പരാഗതമായി ഉപയോഗിച്ച നാടന്‍ വിത്തുകളിലേക്കും ജൈവവളങ്ങളിലേക്കും ഒരിക്കലും തിരിച്ചുപോകാന്‍ കഴിയാത്തവിധം മണ്ണും പരിസ്ഥിതിയും മാറിക്കഴിഞ്ഞു. തോടുകളിലെ വെള്ളത്തില്‍ കീടനാശിനിയുടെ അളവ് വര്‍ധിച്ചതോടെ മത്സ്യങ്ങളും
ചത്തൊടുങ്ങുകയാണ്. വയലുകളില്‍ മുമ്പ് ആരവം തീര്‍ത്തിരുന്ന തത്തകളും കുരുവികളും കാക്കകളും മറ്റ് പക്ഷികളുമൊക്കെ ഈ പ്രദേശമുപേക്ഷിച്ചുപോയിട്ട് വര്‍ഷങ്ങളായി. പരുത്തിച്ചെടികളിലെ പരീക്ഷണം മനുഷ്യശരീരത്തെ പരോക്ഷമായി മാത്രമേ ആക്രമിക്കൂ. എന്നാല്‍, ബിടി പച്ചക്കറികളുടെയും ബിടി
പഴങ്ങളുടെയും പ്രഹരശേഷി പ്രവചനാതീതമാവും. കോര്‍പറേറ്റുകളുടെ ഈ ജൈവായുധ പ്രയോഗം കോടിക്കണക്കിന് ജനങ്ങളെ മാറാരോഗികളാക്കാനും കര്‍ഷകരെയും കാര്‍ഷികസംസ്കാരത്തെയും ഉന്മൂലനം ചെയ്യാനുമാണെന്നതിന് വിദര്‍ഭതന്നെ തെളിവ്.
http://workersforum.blogspot.com/2009/10/blog-post_27.html

ജനതികവിളകൾ വിപുലമായ ശാസ്ത്രസാങ്കേതിക മേഖലയാണ്. അവ ഇന്ത്യയിലും സർക്കാർ അടിസ്ഥാനത്തിലും മറ്റും പരീക്ഷിച്ചു തുടങ്ങണമെന്നാണ് എസ്.ആർ.പിയുടെ വാദം. എന്നാൽ അതേ സമയം സർക്കാർ അടിസ്ഥാനത്തിൽ തുടങ്ങിയതുകൊണ്ട് മാത്രം ഇതിനൊരു പരിഹാരമാവുമോ? അതാതു സർക്കാരുകൾ അപ്പോഴത്തെ ഭരണക്രമങ്ങൾക്കനുസരിച്ച് പല തെറ്റായ ധാരണകളും ജനങ്ങളിലേക്ക് എത്തിക്കാറുണ്ട് എന്നതിന്റെ ഒന്നാം ദൃഷ്ടന്തമാണ് ലെസങ്കോയിസം എന്നറിയപ്പെടുന്നത്. സ്റ്റാലിന്റെ ഭരണകാലത്ത് കാർഷിക മേഖലയിൽ നടത്തിയ ശാസ്ത്ര സത്യങ്ങളെ ഇഷ്ടാനുസരണം വളച്ചൊടിക്കപ്പെടുകയാണ് ചെയ്തത്. http://en.wikipedia.org/wiki/Lysenkoism

ഇന്ത്യയിൽ ബിടി വിളകൾ ഇറക്കാന്‍ ആലോചനകൾ ആരംഭിച്ച കാലം മുതൽക്ക് തന്നെ ഇടത്‌-വലത് പക്ഷഭേദമെന്യേ അവയോടുള്ള എതിര്‍പ്പ് രൂക്ഷമായിരുന്നു. മൊസാന്റോ കമ്പനിയുടെ ബിടി പരുത്തി പരീക്ഷിച്ച ഗുജറാത്തില ചിലയിടങ്ങളില്‍ Pink Bollworm എന്ന കീടം ബിടിയെ അതിജീവിക്കാനുള്ള കഴിവ്‌ കൈവരിച്ചു. ലോകത്ത്‌ ആദ്യമായി മോണ്‍സാന്റോ ബിടിക്ക്‌ തിരിച്ചടി സംഭവിച്ച്ചതായി കമ്പനി സ്ഥിരീകരിച്ചത്‌ ഈ സംഭവത്തോടെയാണ്. ഇതു കൂടാതെ പ്രധാന കീടങ്ങളുടെ ശല്യം കുറയുന്നു എങ്കിലും മറ്റ്‌ കീടങ്ങളുടെ ശല്യം വര്‍ദ്ധിച് വരുന്നതായി ഏഴു വര്‍ഷങ്ങള്‍ തുടര്‍ച്ചയായി കൃഷി ചെയ്ത ചൈനയിലും ഇന്ത്യയിലെ ചില പ്രദേശങ്ങളിലും കണ്ടെത്തി.

2009ല്‍ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനറ്റിക് എഞ്ചിനീയറിംഗ് അപ്രൂവല്‍ കമ്മിറ്റി (GEAC) വാണിജ്യാടിസ്ഥാനത്തില്‍ ബിടി വഴുതനങ്ങ ഉല്പാദിപ്പിക്കാന്‍ അനുമതി നല്‍കിയതോടെ കാര്യങ്ങള്‍ പുതിയ വഴിത്തിരിവിലെത്തി. മോന്സാന്ടോ-മഹികോ എന്ന കമ്പനി രണ്ട് വര്‍ഷമെങ്കിലും എലികളില്‍ നടത്തേണ്ട പഠനം മൂന്ന്‍ മാസം കൊണ്ട് തീര്‍ക്കുകയും നിര്‍ണ്ണായകമായ പല മാനദണ്ഡങ്ങളും കാറ്റിറില്‍ പറത്തുകയും ചെയ്ത നല്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് GEAC അപ്രൂവല്‍ നല്‍കിയത്‌ എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭാരതത്തിന്റെ ജൈവവൈവിധ്യത്ത്തിനും ഭക്ഷ്യസുരക്ഷയ്ക്കും കാര്യമായ ഭീഷണി ഉയര്‍ത്തുന്ന അനിയന്ത്രിതവും ആധികാരിക പഠനങ്ങള്‍ക്ക് വിധേയമാക്കാതതതുമായ നിലവിലെ രീതിയില്‍ ഉള്ള ബി ടി വിളകളുടെ വാണിജ്യവല്‍ക്കരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.

അമേരിക്കൻ നയങ്ങൾക്ക് പൊതുവെ എതിരഭിപ്രായം ഉയരാത്ത യൂറോപ്യൻ യൂണിയനിൽ പോലും ജനിതകമാറ്റം വഴിയുള്ള ഉല്പ്പന്നങ്ങൾക്ക് കടുത്ത എതിർപ്പിനേയും കർക്കശമായ നിയന്ത്രണങ്ങളേയും നേരിടേണ്ടി വരുന്നു.മോൺസാന്റോയ്ക്ക് വേണ്ടി അമേരിക്കൻ സർക്കാരിന്റെ ലോബിയിങ്ങ് പരസ്യമായ രഹസ്യമാണു. ഫ്രാൻസിൽ മോൺസാന്റോയുടെ ജനിതകമാറ്റം വരുത്തിയ ചോളം നിരോധിക്കാനുള്ള നീക്കം നടക്കുന്നതിനിടയിൽ ഫ്രൻസിലെ യു എസ് എംബസി 'യൂറോപ്യൻ യൂണിയനു വേദനാജനകമായ ഒരു തിരിച്ചടി നൽകണം' എന്ന് ഡിപ്ലോമാറ്റിക് കേബിൾ അയച്ചത് വിക്കിലീക്സ് ഈയിടെ പുറത്ത് വിട്ടിരുന്നു. ഈ അവസരത്തിൽ ഇന്ത്യൻ സർക്കാരിന്റെ എടുത്ത് ചാടിയുള്ള അപ്രൂവലുകളും വ്യക്തമായ പഠനങ്ങൾ നടത്താതെയുള്ള പരീക്ഷണങ്ങളും പരിശോധിയ്ക്കപ്പെടേണ്ടതുണ്ട്.. ജനിതക വ്യതികരണം വരുത്തിയ വിളകളുടെ പ്രചാരണത്തിനും അവയെ എതിര്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ ഒറ്റപ്പെടുത്താനുമായി അമേരിക്ക വ്യാപാരയുദ്ധത്തിനു തന്നെ പദ്ധതിയിട്ടതായി വിക്കിലീക്‌സ് രേഖകള്‍ വെളിപ്പെടുത്തുന്നു. ജി.എം. വിളകളോടുള്ള എതിര്‍പ്പുനീക്കാന്‍ അമേരിക്ക ലോകവ്യാപകമായി നടത്തിയ സമ്മര്‍ദതന്ത്രങ്ങളുടെ വിവരങ്ങളും രേഖകളിലുണ്ട്. - മാതൃഭൂമി

ഇന്ത്യലിന്നു ലഭിക്കുന്ന ധാന്യങ്ങളും പച്ചക്കറളും എവിടുന്നു വരുന്നു എന്നോ എത്രയധികം കീടനാശിനികൾ ഉപയോഗിച്ചിട്ടുണ്ട് എന്നോ അതു വാങ്ങിക്കാൻ വരുന്ന ഒരു സാധാരണക്കാരൻ എങ്ങിനെ അറിയും? ഭക്ഷ്യപയോഗ്യമായ മിക്കതിനും ഇന്ത്യയിൽ ഫുഡ് ലേബലുകളില്ല എന്ന സത്യമാണ് ഇവിടെ പല്ലിളിക്കുന്നത്. സർക്കാർ വക വിത്തുല്പാദനം നടന്നാലും ഇതു ജനതികഭക്ഷണമാണെന്ന് നമ്മെ ബോധിപ്പിക്കാനുള്ള കടമ സർക്കാരിനും കമ്പനികൾക്കും ഉണ്ട്. അതു അറിഞ്ഞ് വാങ്ങിക്കുന്നന്ന്വർ സ്വന്തം ഇഷ്ടപ്രകാരം ഒരു തീരുമാനത്തിലെത്തണം. എന്നാൽ അമേരികയിൽ പോലും ഈ ലേബലിങ്ങ് പൂർണ്ണമായി സമ്മതിക്കുന്നില്ല എന്നത് നടുക്കുന്ന ഒരു വസ്തുതയാണ്. മാത്രമല്ല മറ്റു രാജ്യങ്ങളിലും ഈ ലേബലിങ്ങ് പാടില്ല എന്നും മറ്റും അമേരിക്ക നിർബന്ധമാക്കുന്നത് എന്തുകൊണ്ട്? മേഡ് ഇൻ ഇന്ത്യ, മേഡ് ഇൻ ചൈന എന്നെല്ലാം ഒരു ചെരുപ്പ് വാങ്ങിച്ചാൽ പോലും ലേബലിൽ വരുന്നതു എന്തുകൊണ്ട് ഏറ്റവും പ്രധാനമായ ഭക്ഷണത്തിലുൾപ്പെടുത്താൻ വിസ്സമതിക്കുന്നു? ലിബേർട്ടി ലിങ്ക് വിവാദത്തിൽ കന്നുകാലികൾക്ക് വേണ്ടി ഉല്പാദിപ്പിച്ച് അരി മനുഷ്യരുടെ ഉപയോഗത്തിനുള്ളതിലായി കൂട്ടികുഴക്കപ്പെട്ടു എന്നും ഓർക്കേണ്ട വസ്തുതയാണ്.

കുറച്ച് വർഷങ്ങൾ മുൻപ് വരെ വിത്തുകൾ കൊമ്മോഡിറ്റിയായി കണ്ടുവന്നിരുന്നില്ല. എന്തിനേയും വാണിജ്യവൽക്കരിക്കാനുള്ള ക്യാപറ്റിലിസറ്റ് മാനിഫെസ്റ്റോയിൽ വിത്തുകളും കടന്നു കൂടിയത് അമേരിക്കയിലെ 1980‘കളിലെ ഡയമണ്ട് വി.എസ് ചക്രബർത്തി കേസിലെ സുപ്രീം കോടതി വിധിയോടെയാണ്. പിന്നീടങ്ങോട്ട് വിത്തുകളിൽ നടന്ന മാറ്റങ്ങൾ അഭൂതപൂർവ്വമാണ്. അതിന്റെ തുടർച്ചയായാണ് ജനതിക വിത്തുകളുടെ ഉല്പാദനം.

ഇന്ത്യയിന്നു ജനിത്കവിത്തുകൾക്ക് വേട്ണിയുള്ള ക്യാമ്പേയിന്റെ പ്രധാന ടാർഗെറ്റ് ആയി മാറിയിരിക്കുന്നു (Lopez Villar et al.,2007). പ്രത്യേകിച്ച് വിദർഭ പോലെയിടങ്ങളിൽ ബി.റ്റി കോട്ടൺ കൃഷി സ്റ്റാമ്പിടിന്റെ രൂപത്തിലാണ് അവിടെ പ്രായോഗികമാക്കിയിരിക്കുന്നത്.(Stone,2007), അതു മൂലം കർഷകർ കടക്കണിയിൽ പെട്ട് കൂട്ട ആത്മഹത്യ ചെയ്യുന്ന കാഴ്ചയാണ് കണ്ടതു (Stone, 2002; Chaudhary, 2007).

പരീക്ഷണാടിസ്ഥാനത്തിലും മറ്റും വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെ ബിടി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. ഇതല്ല നിലപാട് എങ്കില്‍ പ്രഖ്യാപിത നിലപാടുകളില്‍ നിന്നു സിപിഎം മാറുന്നു എന്ന വേണം കരുതാന്‍. മറിച്ച് ബിടി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ സിപിഎമ്മിന് എതിര്‍പ്പില്ല എന്നാണെങ്കില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയാത്ത ഇത്തരം ഒരു പ്രസ്താവന പബ്ലിക്കായി പറയുന്നത് കൊണ്ട് ബിടിക്കെതിരെ ശബ്ദിക്കുന്ന പക്ഷത്തിനെ ദുര്‍ബലപ്പെടുത്താനെ ഉപകരിക്കൂ.

സർക്കാർ സംരംഭങ്ങളിലൂടെ ജനിതകമാറ്റത്തിനെ ഇന്ത്യയിൽ തന്നെ പ്രോൽസാഹിപ്പിയ്ക്കാം എന്നുള്ള നിലപാട് പ്രത്യക്ഷത്തിൽ നല്ലത് എന്ന് തോന്നും. വളരെയേറെ ഗവേഷണവും നിക്ഷേപവും ആവശ്യമായ ഒന്നാണു ജി എം ശാസ്ത്രശാഖ. നിലവിൽ എസ്റ്റാബ്ലിഷ്ഡ് ആയ കമ്പനികളെ പാടെ മാറ്റി നിർത്തി ഒന്നിൽ നിന്ന് ഗവേഷണവും പരീക്ഷണവും തുടങ്ങാൻ ഒരു സർക്കാറിനും കഴിയും എന്ന് തോന്നുന്നില്ല. ഇനി സർക്കാർ പങ്കാളിത്തത്തോടെ എന്നാണു ഉദ്ദേശിക്കുന്നതെങ്കിൽ എൻഡോസൾഫാൻ പോലെയുള്ള സമകാലിക സംഭവങ്ങളുടെ വെളിച്ചത്തിൽ നേരിട്ട് സ്വകാര്യകമ്പനികൾക്ക് പ്രവർത്തനാനുമതി നൽകുന്നതിൽ നിന്ന് ഒട്ട് വ്യത്യസ്തമാവും ഫലം എന്ന് കരുതാൻ വയ്യ. സർക്കാർ പങ്കാളിത്തത്തോടെയുള്ള പരിപാടികളെ നിയന്ത്രിക്കുക എന്നത് പലപ്പോഴും സ്വകാര്യ നിക്ഷേപകരെ നിയന്ത്രിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായാണു ഇന്ത്യൻ സാഹചര്യങ്ങളിൽ കണ്ട് വരുന്നത്.


ജനിതകഭക്ഷണത്തെക്കുറിച്ച് ജേർണൽ ഓഫ് മെഡിസിനൽ ഫുഡിൽ ഡേവിഡ് ഷുബേർട്ട് (കാലിഫോർണിയയിലെ സോക്ക് ഇൻസ്റ്റിറ്റ്യൂട്റ്റി, സെല്ലുലാർ ന്യൂറോബയോളജി ലാബിന്റെ തലവൻ) 2008ലെ ലേഖനത്തിൽ എഴുതിയത് ഇപ്രകാരമാണ് : ഭക്ഷ്യസുരക്ഷ്യെക്കുറിച്ചുള്ള പഠനങ്ങളിൽ പരമ്പരാഗതമായ വിളകളും ജനതിക വിളകളും തമ്മിലുള്ള ഒരു താരതമ്യ പഠനങ്ങൾ ഇതുവരേയും ഉണ്ടായിട്ടില്ല്ല. അതുകൊണ്ട് തന്നെ ജനതിക വിളകൾ ‘അസുഖങ്ങൾ വരുത്തില്ല’ എന്നു അടച്ച് പറയുന്നതിനോട് യോജിക്കാനാവുന്നില്ല എന്നു മാത്രമല്ല അതു തെറ്റിദ്ധാരണാജനകവും യുക്തിസഹമല്ലാത്തതുമാണ്. ശരിയായ എപിഡെമോളജിക്കൽ പഠനങ്ങളില്ലാതെ ഇതിന്റെ ദൂഷ്യഫലങ്ങൾ പൂർണ്ണമായും കണ്ടുപിടിക്കാൻ സാധിക്കില്ല. ഇതുവരേയും അങ്ങിനെയുള്ള പഠനങ്ങൾ നടന്നിട്ടുമില്ല.

ജനിതക വിത്തുകൾ പട്ടിണി മാറ്റണമെങ്കിൽ അവയുടെ ഉല്പാദനക്ഷമതയോടൊപ്പം അവ സാധുക്കൾക്ക് എത്തണം. ഭക്ഷ്യധാന്യങ്ങളുടെ കുറവ് മൂലമല്ല മറിച്ച് അത് രാഷ്റ്റ്രീയമായും നയനന്ത്രപരമായുമുള്ള ഊരാക്കുടുക്കുകളിൽ പെട്ട് എത്തപെടേണ്ട സ്ഥലങ്ങളിൽ എത്താത്തു മൂലമാണ് ഇന്നും ഭൂരിഭാഗം രാജ്യങ്ങളിലും പട്ടിണി കൊടുമ്പരി കൊള്ളുന്നത് എന്ന് നമുക്ക് അറിയാതെ പോവുന്നത് എങ്ങിനെ?