Sunday, March 27, 2011

26/11 മുംബൈ ആക്രമണവും മന്മോഹൻ സിങ്ങിന്റെ ക്രിക്കറ്റും

26/11 മുംബൈ തീവ്രവാദി ആക്രമണത്തിനു ശേഷം തെളിവ് കൊടുപ്പും പോർവിളിയും ചർച്ച സ്തംഭിപ്പിക്കലും ഒക്കെ പതിവ് പടി നടന്നു. തെളിവ് തന്നാൽ നടപടി എടുക്കാം എന്നും പറഞ്ഞ് പാകിസ്താൻ അമേരിക്കയെ കാണിക്കാൻ ഒരു കേസും എടുത്ത്. ലഷ്കർ തലവൻ ലഖ്വിയെ കേസ് എടുത്ത് രണ്ട് മാസം കഴിഞ്ഞ് പിന്വലിച്ച് അവർ വിട്ടയക്കുകയും ചെയ്തു. ഇടയ്ക്കിടെ തെളിവ് ചോദിച്ചും വാദം കേൾക്കൽ അനിശ്ചിതമായി മാറ്റി വെച്ചും ഒക്കെ കൊഞ്ഞനം കുത്തുന്നുമുണ്ട്.

പാകിസ്താനുമായുള്ള ചർച്ച സ്തംഭിച്ചതിലാണു മന്മോഹൻ സിങ്ങിനു ഏറെ ദണ്ണം ഉണ്ടായത്. 2009 ജൂലൈ 16നു തന്നെ ഈജിപ്റ്റിലെ ഷർമ അൽ ഷൈക്കിൽ പോയി പാക് പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. എന്ന് മാത്രമല്ല ബലോച്ചിസ്താനിലെ ഇന്ത്യ ഇടപെടലിനെ പറ്റി എന്ത് വേണമെങ്കിൽ ചർച്ച ചെയ്യാം എന്ന് പറഞ്ഞ് സെൽഫ് ഗോളും അടിച്ചു. ഇപ്പോൾ 2011ൽ രണ്ട് ദിവസം കഴിഞ്ഞ് ക്രിക്കറ്റ് കളി കാണാൻ വരുന്ന ഗീലാനി ആദ്യം സംസാരിക്കാൻ പോകുന്നത് ബലോച്ചിസ്താനിലെ ഇന്ത്യ ഇടപെടലിനെ പറ്റി ആണു.

തീവ്രവാദികൾക്കെതിരെ നടപടി എടുക്കാതെ ചർച്ച ഇല്ല എന്ന നിലപാടിൽ നിന്ന് (ഉഭയകക്ഷി ചർച്ച ചെയ്യാതിരിക്കൽ ആണല്ലോ ഏറ്റവും വലിയ ആയുധം ഇന്ത്യയുടെ) ഒരു നടപടിയും എടുക്കാതെ തന്നെ 2008 നവമ്പറിൽ നിന്ന് 2011 മാർച്ച് ആയപ്പോഴേക്ക് പാകിസ്താനെ ചർച്ചയ്ക്കും വിനോദത്തിനും കളി കണ്ട് കുളിച്ച് പാർക്കാനും ക്ഷണിക്കുന്നത് വരെയെത്തി ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ പോരാട്ടം.

ഇന്ത്യയിൽ വന്ന് ഇന്ത്യൻ പൗരന്മാരെ ആക്രമിച്ച് വധിച്ചാൽ അതിനു അക്രമി ഒരു വിലയും നൽകേണ്ടി വരുന്നില്ല എന്ന് മാത്രമല്ല അതൊരു successful bargaining chipഉമായി മാറുന്നു. Low cost asymmetrical warfare നടത്തുന്ന ഒരു എതിരാളിക്ക് ഇതിൽ കൂടുതൽ എന്താണു നേടാൻ ഉള്ളത്? താങ്കൾ സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തി നൊബേൽ സമ്മാനം നേടിക്കോളൂ ശ്രീ. മന്മോഹൻ, സന്തോഷമേയുള്ളൂ. പക്ഷെ അത് ചോദിക്കാനും പറയാനും ആരുമില്ലാതെ സ്വന്തം രാജ്യത്ത് അവനവന്റെ വീട്ടുമുറ്റത്ത് വെച്ച് പട്ടിയെ കൊല്ലുന്നത് പോലെ കൊന്ന ഈ പാവങ്ങളുടെ ചിതയിൽ ചവിട്ടിക്കൊണ്ടാവും എന്ന് മറക്കരുത്. ലിസ്റ്റ് ഇവിടെ ഉണ്ട്.http://spreadsheets.google.com/ccc?key=pm5JUMiAmrGqxdE6HKulIYQ&hl=en#gid=4

മനസ്സാക്ഷിയുള്ള ഒരു ഇന്ത്യക്കാരന്റെ മനസ്സിലും നിങ്ങൾക്ക് ഒരിക്കലും മാപ്പില്ല. ക്രിക്കറ്റ് കളി എന്തായാലും ആസ്വദിച്ച് കാണുക. അതെങ്കിലും നടക്കട്ടെ.