1990കളുടെ തുടക്കത്തിൽ അമേരിക്ക കത്തി നിൽക്കുന്ന സമയമായിരുന്നു. സോവിയറ്റ് യൂണിയനെ കോൾഡ് വാറിൽ തോൽപ്പിച്ച സമയം. അഫ്ഘാനിസ്താനിൽ മുജാഹിദീൻ പോരാളികളെ ഇറക്കിയ വകയിൽ പാകിസ്താൻ വളരെ പ്രധാനപ്പെട്ട അമേരിക്കൻ സഖ്യകക്ഷി ആയി മാറിയ സമയം. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ Brzezinski/Scowcroftയുടെ ഫോറിൻ പോളിസി സ്കൂൾ ഓഫ് തോട്ടും സി ഐ ഏയിൽ Milt Bearden, Michael Scheuer തുടങ്ങിയവരും വെന്നിക്കൊടി പാറിച്ച കാലം. അമേരിക്കയ്ക്ക് വേണ്ടി ഭാവിയിൽ ഏഷ്യൻ മേഖലയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പോകുന്ന Madeline Allbright, Robin Raphel തുടങ്ങിയ രാഷ്ട്രീയത്തിലെ പ്രമുഖർ വളർന്ന് വരുന്ന സമയം കൂടിയാണിത്. മുകളിൽ പറഞ്ഞവരെല്ലാം കാര്യങ്ങൾ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്ത് വന്നിരുന്ന ആ സമയത്ത് ഇവരെല്ലാം യോജിച്ചിരുന്ന ഒരു കാര്യമാണു സൗത്ത്/സെൻട്രൽ ഏഷ്യയിൽ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷി പാകിസ്താൻ ആയിരിക്കണം എന്നുള്ള കാര്യം.
അഫ്ഘാനിസ്താനിൽ നിന്ന് സോവിയറ്റ് പിന്മാറ്റത്തിനു ശേഷം വന്ന രാഷ്ട്രീയ അനിശ്ചിതത്വം പാകിസ്താൻ അവരുടെ പ്രോക്സികളെ വെച്ച് അധികാരം പിടിക്കുന്ന രീതിയിൽ ആക്കിത്തീർത്തത് അമേർക്കയുടെ കൂടി സഹായത്തോടെ ആണു. പാകിസ്താൻ എന്ന സഖ്യകക്ഷി അഫ്ഘാൻ മേഖല നിയന്ത്രിക്കുന്നത് അമേരിക്കൻ പോളിസിയുടെ ഭാഗമായിട്ടായിരുന്നു. പടിഞ്ഞാറൻ ചൈന, സെൻട്രൽ ഏഷ്യയിലെ പഴയ സോവിയറ്റ് രാജ്യങ്ങൾ എന്നിവയെ ലക്ഷ്യം വെച്ചായിരുന്നു ഈ നീക്കം. ചൈന സോവിയറ്റ് യൂണിയനെ പോലെ ആയിത്തീരുക ആണെങ്കിൽ അവർക്കെതിരെ മുജാഹിദ്ദീൻ മൂവ്മെന്റ് പോലെ ഒരു നീക്കം കൂടി മുൻകൂട്ടി കണ്ടിട്ടുണ്ടാവാം. കൂടാതെ പാകിസ്താനു നൽകുന്ന പിന്തുണ അറബ് മേഖലയിൽ അമേരിക്കയുടെ ഇമേജ് വർധിപ്പിക്കാനും ഇറാനെതിരെ ഉള്ള നീക്കങ്ങൾക്കും സഹായിച്ചിരിക്കാം. ചുരുക്കിപ്പറഞ്ഞാൽ ഏഷ്യൻ മേഖലയിൽ അമേരിക്കയുടെ സ്വാധീനം വർധിപ്പിക്കാനും എതിരാളികൾക്ക് വെല്ലുവിളി ഉയർത്താനും ഉള്ള ഒരു ലോഞ്ചിങ് പാഡ് ആയി പാകിസ്താൻ മാറി 1990കളുടെ തുടക്കത്തിൽ.
പാകിസ്താനികൾക്ക് അവരുടേതായ അജണ്ടകളും ഉണ്ടായിരുന്നു. ജമ്മു&കശ്മീർ ഇന്ത്യയിൽ നിന്ന് അടർത്തിയെടുക്കുന്നതിനായി അമേരിക്കൻ പിന്തുണയോടെയുള്ള പലവിധ ശ്രമങ്ങൾ ആരംഭിക്കുന്നത് അങ്ങനെയാണു. സൈനികമായ ശ്രമങ്ങൾ Mirza Aslam Begഉം Hamid Gulഉം പോലെയുള്ള ഐഎസ്ഐ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഫ്ഘാൻ യുദ്ധത്തിൽ പങ്കെടുത്ത പരിചയമുള്ള പോരാളികളേയും സിഐഏ നൽകിയ പാഠങ്ങളും ഉപയോഗിച്ച് ഇന്ത്യക്കെതിരെ 'war of a thousand cuts' തുടങ്ങുകയായിരുന്നു. രാഷ്ട്രീയമായ ഇടപെടലുകൽ Robin Raphelനെ പോലുള്ള അമേരിക്കൻ നേതാക്കൾ നേരിട്ട് 'ജനാധിപത്യപരമായി' വിഘടനവാദം ഉന്നയിക്കാൻ കശ്മീരിൽ ഹുറിയത്ത് കോൺഫറൻസ് സ്ഥാപിക്കാൻ ഇടപെടുന്നത് വരെയൊക്കെ എത്തി.
അമേരിക്കയെ സംബന്ധിച്ചിടത്തോളം ആ സമയത്ത് ഇന്ത്യ ഒരു പഴയ സോവിയറ്റ് സഖ്യകക്ഷി എന്ന നിലയിൽ സഹതാപമോ പരസ്പര വിശ്വാസമോ അർഹിക്കാത്ത രാജ്യമായിരുന്നു. ഇന്ദിരാഗാന്ധിയുടെ ശക്തമായ നേതൃത്വം ഇന്ത്യക്ക് നഷ്ടപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞിരുന്നു. 1989ൽ വി പി സിങ് സർക്കാർ മുതൽ സ്ഥിരമായ ഒരു ഭരണവും സാമ്പത്തികമായി വളർച്ചയും ഇന്ത്യക്ക് ഇല്ലായിരുന്നു. ഇതിനൊക്കെ പുറകെ 1991ൽ ഐഎംഎഫിന്റെ സാമ്പത്തിക സഹായം തേടേണ്ടി വന്നു ഇന്ത്യയ്ക്ക്. ഈ സമയത്താണു കശ്മീർ വിട്ട് കൊടുക്കാൻ വേണ്ടി ഇന്ത്യയ്ക്ക് മേൽ നാലു പാട് നിന്നും സമ്മർദ്ദം വരുന്നത്. പാകിസ്താൻ സ്പോൺസർ ചെയ്യുന്ന തീവ്രവാദത്തിനെ പറ്റിയുള്ള ഇന്ത്യയുടെ വാദം ചെവിക്കൊള്ളാൻ ആരും ഉണ്ടായില്ല. പകരം കശ്മീരിൽ ഇന്ത്യ നടത്തുന്ന 'മനുഷ്യാവകാശ ലംഘനം' എന്ന പേരിൽ പൂർവാധികം ശക്തിയോടെ ഇന്ത്യ വിമർശിക്കപ്പെട്ടു.
1993ലെ ബോംബെ ബ്ലാസ്റ്റിൽ ഐഎസ്ഐയുടെ പങ്കിനുള്ള തെളിവായി ഇന്ത്യ അമേരിക്കൻ എഫ് ബി ഐയ്ക്ക് കൈമാറിയ Pakistan ORF Ammunition ദുരൂഹ സാഹചര്യത്തിൽ അവരുടെ കൈയ്യിൽ നിന്ന് കാണാതാവുന്നതുൾപ്പെടെ നിരവധി പ്രത്യക്ഷവും പരോക്ഷവുമായ സഹായങ്ങൾ അമേരിക്ക പാകിസ്താനു നൽകി ഈ കാലയളവിൽ. ഇന്ത്യ സ്വന്തമായി എന്തെങ്കിലും നീക്കം പ്ലാൻ ചെയ്താൽ ഐഎംഎഫിന്റെ ചരടുകൾ മുറുക്കി നിലക്ക് നിർത്താനും അവർ ശ്രദ്ധിച്ചു. നരസിംഹറാവു എന്ന പ്രധാനമന്ത്രി ആ സമയത്ത് ഇല്ലായിരുന്നെങ്കിൽ കശ്മീർ ഇന്ത്യയ്ക്ക് ഒരു പക്ഷെ നഷ്ടപ്പെട്ടിരിക്കാം എന്ന് എനിക്ക് തോന്നുന്നു.
Pressler Amendment (which prohibited US arms sales to Pakistan on account of its nuclear weapons program) വഴി പാകിസ്താന്റെ ന്യൂക്ലിയർ പ്രോഗ്രന്മിനെ എതിർത്തു എന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും 90കളുടെ തുടക്കത്തിൽ തന്നെ ചൈന നിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്ത ആണവായുധങ്ങൾ പാകിസ്താന്റെ കൈവശം ഉണ്ട് എന്ന കാര്യം അവർക്കറിയാമായിരുന്നു. തുടർന്ന് വന്ന ഉപരോധം പാകിസ്താനിൽ തീവ്രവാദത്തിനുള്ള ഫൺറ്റിങ്ങിൽ കാര്യമായ കുറവൊന്നും വരുത്തിയില്ല. അഫ്ഘാനിസ്താനിൽ ഉല്പാദിപ്പിക്കുന്ന ഓപ്പിയം വ്യാപാരം, ഏ ക്യു ഖാൻ നടത്തിയ ആണവ രഹസ്യങ്ങൾ ലിബിയയിലേക്കും ഉത്തര കൊറിയയിലേക്കും ഉള്ള കൈമാറ്റം എന്നിവയിൽ നിന്നിന്ന്നൊക്കെ പണം വന്നു. കശ്മീരിൽ നടത്തുന്ന തീവ്രവാദം ആണവായുധത്തിന്റെ കുടക്കീഴിലായതോടെ ഇന്ത്യയിൽ നിന്ന് conventional ആയ ഒരു സൈനിക തിരിച്ചടിയുടെ ഭയം ഇല്ലാതെ പ്രവർത്തിക്കാൻ സാധിച്ചു പാകിസ്താനു. അമേരിക്കയുടെ ലക്ഷ്യങ്ങൾ നേടാൻ സഹായം നൽകുന്നിടത്തോളം കാലം പാകിസ്താൻ എന്ത് തന്നെ ചെയ്താലും അതിനെതിരെ കണ്ണടയ്ക്കുന്ന നിലപാടാണു അമേരിക്ക സ്വീകരിച്ചത്.