Showing posts with label Pakistan. Show all posts
Showing posts with label Pakistan. Show all posts

Monday, September 1, 2014

പാകിസ്താനിലെ പാവക്കൂത്ത്

പാകിസ്താനിൽ ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത് പട്ടാളം തുടക്കം മുതലേ നിയന്ത്രിച്ച ഒരു 'സോഫ്റ്റ് പട്ടാള അട്ടിമറി' ആണു. നവാസ് ഷരീഫ് സർക്കാരിൽ നിന്ന് വിദേശ കാര്യവും ആഭ്യന്തര സെക്യുരിറ്റിയും അടക്കമുള്ള വിഭാഗങ്ങളുടെ നിയന്ത്രണം കൈക്കലാക്കാൻ പാക് ആർമി കൊണ്ട് വന്ന പ്രോക്സികൾ ആണു ഇമ്മ്രാൻ ഖാനും ക്വാദിരിയും. താലിബാൻ തീവ്രവാദികൾക്കെതിരെ അമേരിക്കൻ സമ്മർദ്ദം കാരണം നടപടി എടുക്കാൻ നിർബന്ധിതമായത് പാക് ആർമ്മിയെ വലയ്ക്കുന്നുണ്ട്. അതേ സമയം ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താൻ ആർമ്മിയുടെ സമ്മർദ്ദം മറികടന്നും നവാസ് ഷരീഫ് മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് എത്തിയത് അവരെ ചൊടിപ്പിച്ച നടപടിയാണു. അതിർത്തിയിൽ വെടി നിർത്താൽ ലംഘിച്ച് അവർ ആ ശ്രമങ്ങൾക്ക് തുരങ്കം വെച്ചു.

താലിബാൻ വിരുദ്ധ നടപടിയിൽ നിന്ന് തലയൂരാനും അത്തരം നടപടികൾ എടുക്കാനുള്ള പവർ തങ്ങളുടെ കൈയ്യിലാക്കുകയുമാണു മറ്റൊരു ലക്ഷ്യം. നേരിട്ടൊരു പട്ടാള അട്ടിമറി നടത്തിയാൽ അത് പേരിനു മാത്രം ഉള്ള ജനാധിപത്യത്തെ ഇല്ലാതാക്കി എന്ന് പറഞ്ഞ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള പണത്തിന്റെ വരവ് നിലയ്ക്കാൻ കാരണമാകും. അത് അഫോർഡ് ചെയ്യാൻ പാക് ആർമ്മിക്ക് കഴിയില്ല എന്നുള്ളത് കൊണ്ടും ഏറ്റെടുത്താൽ നേരെയാക്കാവുന്ന വിധത്തിൽ അല്ല ആ രാജ്യം എന്നുള്ളത് കൊണ്ട് പരാജയം ഉറപ്പുള്ള ഒരു പണി ഒഴിവാക്കാനുമാണു അവർ നേരിട്ട് ഇറങ്ങാത്തത്.

നവാസ് ഷരീഫ് സർക്കാരിനെ പ്രക്ഷോഭക്കാർ കടന്ന് കയറി വലിച്ച് താഴെ ഇടുന്നതിൽ നിന്നും സംരക്ഷിക്കുന്നത് ആർമ്മി ആണു. കസേര സംരക്ഷിക്കുന്നതിനുള്ള വില ആയി ഭരണത്തിന്റെ കടിഞ്ഞാൺ ആണു അവർ പകരം ചോദിക്കുന്നത്. ഒന്നുകിൽ ആർമ്മിയുടെ കൈയ്യിലെ റബ്ബർ സ്റ്റാമ്പായി ഭരണം തുടരാം ഇല്ലെങ്കിൽ പ്രക്ഷോഭക്കാരെ കൊണ്ട് വലിച്ച് താഴെ ഇട്ട് മറ്റൊരു ആർമ്മി റബ്ബർ സ്റ്റാമ്പായ ഇമ്രാൻ ഖാനെ പ്രധാനമന്ത്രി ആക്കും എന്നാണു അവരുടെ നിലപാട്.

ഇതിൽ ഏത് വഴിക്ക് കാര്യങ്ങൾ നീങ്ങും എന്ന് കാത്തിരുന്ന് കാണേണ്ടി വരും. മറ്റൊരു ശ്രദ്ധേയമായ കാര്യം പാകിസ്താനിൽ ആൾ കൂടുന്ന ഏത് പരിപാടിയിലും കടന്ന് കയറി ആക്രമിക്കാറുള്ള പാക് താലിബാൻ ഇത് വരെയും ഈ പ്രക്ഷോഭങ്ങള് മുതലെടുത്ത് ആക്രമണം അഴിച്ച് വിടാൻ ശ്രമിച്ചിട്ടില്ല എന്നുള്ളതാണു. പാക് ആർമ്മിയുടെ ഹൈ സെക്യൂരിറ്റി ബേസുകളിൽ വരെ കടന്ന് കയറി ആക്രമിക്കാൻ മടിക്കാത്ത താലിബാൻ സുരക്ഷ കാരണമാണു ഇതിൽ നിന്ന് വിട്ട് നിൽക്കുന്നത് എന്ന് കരുതുക വയ്യ. ഐ എസ് ഐ നിയന്ത്രിക്കുന്ന ഈ പരിപാടിയെ ആക്രമിക്കാതിരിക്കാനുള്ള നിർദേശം പാലിക്കുന്ന മറ്റൊരു ഐ എസ് ഐ ടൂൾ ആണു പാക് താലിബാൻ എന്നുള്ളതാണു ഇതിനു കാരണമായി ചിലർ ചൂണ്ടിക്കാണിക്കുന്നത്.

Tuesday, December 31, 2013

ഡേർട്ടി ബോംബും ഇന്ത്യൻ ന്യൂക്ലിയർ ഡോക്ട്രിനും ചില ആശങ്കകളും

ഇന്ത്യൻ മുജാഹിദ്ദീൻ സൂറത്തിൽ പാകിസ്താനിൽ നിന്ന് കടത്തിക്കൊണ്ട് വന്ന ന്യൂക്ലിയർ ബോംബ് പൊട്ടിക്കാൻ പദ്ധതി ഇട്ടിരുന്നു എന്നാണു ലേറ്റസ്റ്റ് ന്യൂസ്. അല്പം അതിശയോക്തി കലർന്നതെന്ന് കരുതാവുന്ന ഈ വാർത്ത കുറച്ച് കാലമായി നിലനിൽക്കുന്ന തീവ്രവാദികൾ നടത്തുന്ന ന്യൂക്ലിയർ ആക്രമണം എന്ന ത്രെറ്റിനെ പറ്റി കൂടുതൽ ചിന്തിക്കാൻ അവസരമൊരുക്കുന്നു. അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ വളരെ സീരിയസ് ആയി എടുക്കുന്ന ഒരു ഭീഷണി ആണു ഇത്. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ കുന്നു കൂട്ടിയിരുന്ന സോവിയറ്റ് ന്യൂക്ലിയർ ആയുധങ്ങളിൽ ഒരു ചെറിയ ശതമാനം വിഘടിച്ച് പോയ മുൻ സോവിയറ്റ് സ്റ്റേറ്റുകളുടെ കൈയ്യിൽ പെട്ടു. പൂർണ നിയന്ത്രണമുള്ള ഒരു സർക്കാരിന്റേയും പട്ടാളത്തിന്റെയും അഭാവത്തിൽ ആദ്യകാലത്തെ സാമൂഹികമായ കൺഫ്യൂഷനിടയിൽ ഇവയിൽ ചിലത് അവിടങ്ങളിലെ മാഫിയ-തീവ്രവാദ സംഘങ്ങളുടെ കൈയ്യിൽ വരുകയും അവ പണം നൽകാൻ തയ്യാറുള്ള ആർക്കും വാങ്ങാവുന്ന രീതിയിൽ അന്താരാഷ്ട്ര ബ്ലാക്ക് മാർക്കറ്റിൽ എത്തുകയും ചെയ്തു എന്നാണു ഒരു തിയറി. നെസ്റ്റ് (Nuclear Emergency Support Team) പോലുള്ള ന്യൂക്ലിയർ എമർജൻസി ടീമുകൾ നിർമ്മിക്കപ്പെട്ടതും ഈ ത്രെറ്റിന്റെ അടിസ്ഥാനത്തിൽ ആണു.

ഇതാണു തീവ്രവാദികളുടെ കൈയ്യിൽ ന്യൂക്ലിയർ ആയുധങ്ങൾ എന്ന ചിന്തയുടെ തുടക്കം എങ്കിലും പിന്നീട് പഴയ സോവിയറ്റ് രാജ്യങ്ങളിൽ നിന്ന് മാറി ഈ ഭീഷണിയുടെ സ്രോതസ്സ് പാകിസ്താൻ, നോർത്ത് കൊറിയ തുടങ്ങിയ irresponsible nuclear states എന്ന് കരുതപ്പെടുന്നവരിലെക്ക് മാറി ഈ അടുത്ത കാലത്ത്. പ്രത്യേകിച്ച് പാകിസ്താനിൽ. പട്ടാളവും സിവിലിയൻ സർക്കാരും തമ്മിൽ നിലനിൽക്കുന്ന കമ്മ്യൂണിക്കേഷൻ ഗ്യാപ്പും അൽക്വയ്ദ-താലിബാൻ ആശയാനുകൂലികൾ ആയ പട്ടാളത്തിലെ ഉന്നതരും പാശ്ചാത്യർക്കെതിരായ തീവ്രവാദി ആക്രമണങ്ങൾക്ക് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റിന്റെ ഉള്ളിൽ നിന്ന് തന്നെ സഹായങ്ങൾ നൽകപ്പെടുന്ന സാഹചര്യവും നിലനിൽക്കുന്ന അവസരത്തിൽ ന്യൂക്ലിയർ ആയുധങ്ങളുടെ സുരക്ഷയും അവ തീവ്രവാദികളുടെ കൈയ്യിൽ വരാനുള്ള സാഹചര്യവും വിശദമായി ചർച്ച ചെയ്യപ്പെട്ട ഒന്നാണു. ഒരു അവസരത്തിൽ അമേരിക്ക പാകിസ്താൻ ആണവായുധങ്ങളുടെ സുരക്ഷ നേരിട്ട് സ്വന്തം കൈയ്യാൽ ഉറപ്പാക്കാൻ തുനിഞ്ഞതായും വാർത്തകൾ ഉണ്ടായിരുന്നു. പാകിസ്താൻ ശക്തമായി ഇതിനെതിരെ രംഗത്ത് വരികയും 6 മാസത്തിൽ ഒരിക്കൽ എന്ന പോലെ ഇടയ്ക്കിടെ ആണവായുദ്ധങ്ങളുടെ സുരക്ഷയെ പറ്റി സ്റ്റേറ്റ്മെന്റ്സ് ഇറക്കാറും ഉണ്ട്.

എല്ലാ ന്യൂക്ലിയർ ഡിവൈസുകൾക്കും അതിലെ റേഡിയോആക്ടീവ് വസ്തു ശുദ്ധീകരിച്ച പ്ലാന്റിന്റെ ഒരു സിഗ്നേച്ചർ ഉണ്ടായിരിക്കും. ഈ സിഗ്നേച്ചർ ശേഖരിച്ച് വെച്ചിട്ടുള്ളവർക്ക് സ്ഫോടനം നടന്നാൽ അത് ഏത് രാജ്യത്തെ ഡിവൈസ് ആണു എന്ന തിരിച്ചറിയാനും തിരിച്ചടിക്കാനും കഴിയും പൊതുവെ. പക്ഷെ ഇപ്പോൾ സാധാരണ അണുപരീക്ഷണങ്ങൾ എല്ലാം ഭൂമിക്കടിയിലും മറ്റുമായി രഹസ്യമായി ചെയ്യുന്നത് കൊണ്ട് പരീക്ഷണത്തിനൊടുവിൽ അന്തരീക്ഷത്തിൽ കലരുന്ന വേസ്റ്റിന്റെ അളവ്  വളരെ കുറവും അത് കൊണ്ട് തന്നെ അവയുടെ സാമ്പിൾ ശേഖരിച്ച് സിഗ്നേച്ചർ  മനസ്സിലാക്കൽ അത്ര എളുപ്പവുമല്ല. മാത്രവുമല്ല പൂര്ണമായും ഒരു ന്യുക്ലിയർ ബോംബ് അല്ലാതെ റേഡിയോആക്ടീവ് വസ്തുക്കൾ സാധാരണ ബോംബിൽ മിക്സ് ചെയ്ത് ഡേർട്ടി ബോംബ് എന്നറിയപ്പെടുന്ന പ്രഹരശേഷി അല്പം കുറഞ്ഞാലും ഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ബോംബുകൾ തീവ്രവാദികളുടെ കൈപ്പിടിയിൽ ഒതുങ്ങുന്ന ഒരു ആയുധമാണ്. ഇവയെ തടുക്കൽ എളുപ്പമല്ല.

ഇവിടെ പാകിസ്താന്റെ ആയുധങ്ങൾ സുരക്ഷിതമാണോ അല്ലയോ എന്ന കാര്യമല്ല ചർച്ച ചെയ്യുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമായും പാകിസ്താനിൽ നിന്നാണു ഭീഷണി. തീവ്രവാദികളും പാകിസ്താൻ പട്ടാളവും ഇന്ത്യയുടെ കാര്യത്തിൽ അമേരിക്കക്കെതിരെ എന്നതിനേക്കാൾ ഒത്തൊരുമയോടെ ആണു പ്രവർത്തിക്കാറു അതിനാൽ തീവ്രവാദികളുടെ കൈയ്യിൽ ഇന്ത്യയിൽ ഉപയോഗിക്കാൻ ആയുധങ്ങൾ ലീക്ക് ചെയ്ത് കിട്ടാനുള്ള റിസ്ക് അമേരിക്കയ്ക്ക് ഉള്ളതിനെക്കാൾ പതിന്മടങ്ങ് കൂടുതൽ ആണു. ആണവായുധങ്ങൾ കടത്തിക്കൊണ്ട് വരുന്നതും വന്നാൽ തന്നെ ഇന്ത്യയിൽ വെച്ച് സ്ഫോടനം നടക്കും മുന്നെ കണ്ട് പിടിക്കാനുമുള്ള കഴിവ് ഇന്ത്യയ്ക്ക് ഇല്ല എന്ന് സമ്മതിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ പരോക്ഷമായി ഈ ഒരു ആക്രമണം നടത്തുന്നതിൽ നിന്ന് അക്രമികളെ പിന്തിരിപ്പിയ്ക്കാനുള്ള കഴിവ് ഇന്ത്യയുടെ ന്യൂക്ലിയർ ഡിറ്ററൻസ് പോളിസിക്കും പ്രഖ്യാപിത നിലപാടുകൾക്കും ഉണ്ടാവണം. അതാണു ഇവിടെ പരിശോധിക്കാൻ ശ്രമിക്കുന്നത്.

ഇന്ത്യ ആണവായുധം പരീക്ഷിച്ച് ഉടനെ തന്നെ തുടര് പരീക്ഷണങ്ങൾക്ക്  മേൽ  സ്വയം മോരട്ടോരിയം പ്രഖ്യാപിക്കുകയും ഒരു ന്യൂക്ലിയർ പോളിസി പുറത്തിറക്കുകയും ചെയ്തു. ഇന്ത്യ ആണവായുധം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന രീതിയെ പറ്റി മറ്റുള്ളവരെ അറിയിക്കാനാണ് പ്രധാനമായും പോളിസി പ്രഖ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് വഴി ആശങ്കകൾ അകറ്റാനും ആശയക്കുഴപ്പം മൂലമുള്ള  അപകടങ്ങളും യുദ്ധങ്ങളും ഒഴിവാക്കാനും ആണു ശ്രമം. ഇന്ത്യയുടെ പോളിസി പ്രധാനമായും രണ്ട് നിലപാടുകളെ ചുറ്റിപ്പറ്റി ആണു ഇറക്കിയത്.  ആദ്യം ഇന്ത്യ ആരുടെ മേലും ആണവായുധം പ്രയോഗിക്കില്ല (No First use) എന്നതും ആണവായുധം ഇല്ലാത്ത രാജ്യങ്ങൾക്ക് മേൽ   ഇന്ത്യ ആണവായുധം പ്രയോഗിക്കില്ല എന്നതും.ഇന്ത്യക്കെതിരെ ഉള്ള ആണവായുദ്ധ പ്രയോഗത്തെ നിരുൽസാഹപ്പെടുത്തുന്ന തരത്തിൽ minimum deterrence ആയി ആണു ഇത് രൂപവൽക്കരിച്ചത്. ഈ പോളിസി ഇന്ത്യ ഒരു ഡോക്യുമെന്റിലാക്കുകയോ ഫോര്മാലായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല സമയാസമയങ്ങളിൽ പല പ്രഖ്യാപനങ്ങളിൽ നിന്ന് മനസ്സിലാകിയെടുക്കാവുന്ന രീതിയിലാണു.

 എന്നാൽ ഈ നിലപാടിനു വേണ്ടത്ര ക്ലാരിറ്റി ഇല്ലാത്തത് കൊണ്ടോ ഇന്ത്യയുടെ പ്രതികരണം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടത് കൊണ്ടോ ആണു പാകിസ്താൻ 1999 ൽ കാർഗിലിൽ അതിക്രമിച്ച് കയറിയത്. ന്യൂക്ലിയർ യുദ്ധമായി മാറിയേക്കാവുന്ന സാഹചര്യത്തിൽ ഒരു  ഇന്ത്യൻ സൈനിക പ്രതികരണം ഉണ്ടാവില്ല എന്നാ കണക്ക് കൂട്ടൽ ആണു പാകിസ്താൻ പട്ടാളം നടത്തിയത്. നിയന്ത്രണരേഖ ലംഘിക്കാതെ തന്നെ ഇന്ത്യ അതിക്രമിച്ച് കയറിയവരെ  തുരത്തി എങ്കിലും ഇന്ത്യൻ പ്രതികരണം ന്യൂക്ലിയർ യുദ്ധത്തിന്റെ നിഴലിൽ വളരെ ഒതുങ്ങിയതും ശ്രദ്ധയോട് കൂടിയതുമായിരുന്നു. തുടർന്ന് ഇന്ത്യയുടെ പ്രതികരണം അളന്ന പാകിസ്താൻ സ്റ്റേറ്റ് പ്രത്യക്ഷമായി തന്നെ പങ്ക് കൊണ്ട 2001 പാര്ലമെന്റ് ആക്രമണം മുതൽ 2008 മുംബൈ ആക്രമണം അടക്കം എല്ലാം ഈ ന്യൂക്ലിയർ അംബ്രല്ലയ്ക്കുള്ളിൽ പാകിസ്ഥാനെതിരെ പ്രതികരണം ഉണ്ടാവില്ല എന്ന ഉറപ്പ് വരുത്തിയവ ആയിരുന്നു.

2001 ൽ പാര്ലമെന്റ് ആക്രമണത്തിനു ശേഷം ഓപ്പറേഷൻ പരാക്രം എന്ന സൈനിക സന്നാഹം ഒരുക്കിയ നടപടി പാകിസ്ഥാന്റെ ന്യൂക്ലിയർ ത്രെറ്റിനു മുന്നിൽ  പരാജയം ആയ ശേഷം ഫ്ര്സ്ട്രേറ്റഡ് ആയ  ഇന്ത്യ 2003ൽ ന്യൂക്ലിയർ പോളിസിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി. തിരുത്തിയ പോളിസി പ്രകാരം ഇന്ത്യക്കെതിരെ ഉള്ള 'മേജർ' ആക്രമണങ്ങൾക്ക് എതിരായി  ഇന്ത്യ massive ആയി ന്യൂക്ലിയർ ആയുധങ്ങൾ പ്രയോഗിക്കും. കൂടാതെ ലോകത്തെവിടെയും ഉള്ള ഇന്ത്യൻ സേനയ്ക്കെതിരെ കെമിക്കൽ & ബയോളജിക്കൽ ആയുധങ്ങൾ ഉപയോഗിച്ചാൽ ഇന്ത്യ ആണവായുധം പ്രയോഗിക്കും. ഇതോട് കൂടി ഇന്ത്യൻ പോളിസി minimum deterrenceൽ നിന്ന് assured retaliation എന്നതിലേക്ക് മാറി. ഈ ചെറിയ മാറ്റങ്ങളിലൂടെ ഇന്ത്യ ഇതിനു മുന്നേ പ്രഖ്യാപിച്ച പോളിസിയുടെ കാതൽ  തന്നെ മാറുകയാണ് ചെയ്തത്. ഇത് പൂർണമായും ചിന്തിച്ച് വ്യക്തതയോടെ വരുത്തിയ മാറ്റങ്ങളാണോ എന്ന ഉറപ്പില്ല.

ആദ്യം പ്രയോഗിക്കില്ല എന്ന പ്രഖ്യാപനത്തിന് ചേര്ന്നതല്ല മേജര് അറ്റാക്കിനെതിരെ ആണവായുധം ഉപയോഗിക്കും എന്ന പുതിയ പ്രഖ്യാപനം. കെമിക്കൽ അല്ലെങ്കിൽ ബയോളജിക്കൽ ആക്രമണം ഒരു ആണവായുധമില്ലാത്ത രാജ്യം നടത്തിയാലും ഇന്ത്യ തിരിച്ചടിക്കും എന്ന സൂചനയാണു രണ്ടാമത്തെ പോയിന്റിൽ ഉള്ളത്.  ഇന്ത്യ വ്യക്തമായ ഒരു പോളിസി ഡോക്യുമെന്റ് പുറത്തിറക്കാത്ത സാഹചര്യത്തിൽ ഇവയെല്ലാം അവ്യക്തമായ സൂചനകളാണു നല്കുന്നത്. പാകിസ്ഥാനിൽ നിന്നുള്ള ഒരു ന്യൂക്ലിയർ ഡിവൈസ് ഉപയോഗിച്ച്  ഇന്ത്യയിൽ തീവ്രവാദികൾ സ്ഫോടനം നടത്തിയാൽ എന്തായിരിക്കും ഇന്ത്യൻ പ്രതികരണം എന്ന് ഈ സാഹചര്യത്തിൽ  ചിന്തിക്കണം.

മേജര് അറ്റാക്ക് എന്ന ഗണത്തിൽ പെടുന്നത് കൊണ്ട് ഇന്ത്യ പാകിസ്ഥാനെതിരെ ന്യൂക്ലിയർ ആക്രമണം നടത്തുമോ? 2008 ലെ മുംബൈ ആക്രമണം ഈ കാറ്റഗറി ആയിരുന്നോ? നടത്തില്ല എങ്കിൽ എന്താണു ന്യൂക്ലിയർ ഡോക്ട്രിൻ കൊണ്ട് ഉദ്ദേശിക്കുന്നത്? ക്രെഡിബിൾ ആയ കാര്യങ്ങൾ അല്ല ന്യൂക്ലിയർ പോളിസിയിൽ എങ്കിൽ ആരും അത് സീരിയസ് ആയി എടുക്കും എന്ന കരുതുക വയ്യ. ഇത് നടപ്പിലാക്കാനുള്ള പൊളിറ്റിക്കൽ വിൽ ഒരു ചോദ്യചിഹ്നവുമാണു. തീവ്രവാദികളും മറ്റ്‌ രാജ്യങ്ങളും ഇത് ടെസ്റ്റ്‌ ചെയ്ത് നോക്കാൻ നിര്ബന്ധിതരാവും. കാർഗിൽ നല്ല ഒരു ഉദാഹരണമാണ്. ന്യൂക്ലിയർ ഡോക്ട്രിനിൽ പറഞ്ഞ കാര്യങ്ങൾ രാഷ്ട്രീയമായ നേതൃത്വം ഫങ്ങഷണൽ അല്ലാത്ത ഒരു സാഹചര്യത്തിൽ ന്യൂക്ലിയർ കമാന്റിന്റെ ചുമതലയുള്ള പ്രതിരോധസേന നിർവഹിക്കണം. ആ സാഹചര്യത്തിൽ  ഒന്നോ രണ്ടോ ആളുകൾ  ഇത് വായിച്ചെടുക്കുന്നത് എങ്ങനെ എന്നതിനനുസരിച്ചിരിക്കും ഒരു ന്യൂക്ലിയർ ലോഞ്ച്.

ഒരു ആക്രമണം ഉണ്ടായാലുള്ള പ്രതികരണം ആലോചിക്കുന്നതിനു പകരം ഇത്തരം ഒരു ആക്രമണം തടയാൻ കഴിയുന്ന ഒരു പോളിസി ഉണ്ടാവുക ആണു വേണ്ടത്. ഏതെങ്കിലും രാജ്യത്ത് നിന്ന് വന്ന ന്യൂക്ലിയർ  ഡിവൈസ് ഉപയോഗിച്ച് ഒരു ആക്രമണം ഉണ്ടായാൽ അതിന്റെ പൂര്ണ്ണ  ഉത്തരവാദിത്തം ആ രാജ്യത്തിനു ആണു എന്ന്  വ്യക്തമാക്കണം. അത് ഇന്ത്യ എങ്ങനെ കണക്കാക്കുമെന്നും  അതിനോട് എങ്ങനെ  പ്രതികരിക്കും എന്നും  വ്യക്തമാക്കിയാൽ അത് ക്രെഡിബിൾ ആണെന്ന് വരികയും വേണം. ഇതൊന്നും വ്യക്തമാക്കാതെ ഉള്ള ഒരു ന്യൂക്ലിയർ പോളിസി ഗുണത്തെക്കാളേറെ റിസ്ക്‌ വര്ദ്ധിപ്പിച്ച് ദോഷമാണ് ഇന്ത്യക്ക് ചെയ്യുന്നത്.

Friday, May 6, 2011

അമേരിക്കയും പാകിസ്താനും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തീവ്രവാദവും- Part 1

1990കളുടെ തുടക്കത്തിൽ അമേരിക്ക കത്തി നിൽക്കുന്ന സമയമായിരുന്നു. സോവിയറ്റ് യൂണിയനെ കോൾഡ് വാറിൽ തോൽപ്പിച്ച സമയം. അഫ്ഘാനിസ്താനിൽ മുജാഹിദീൻ പോരാളികളെ ഇറക്കിയ വകയിൽ പാകിസ്താൻ വളരെ പ്രധാനപ്പെട്ട അമേരിക്കൻ സഖ്യകക്ഷി ആയി മാറിയ സമയം. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ Brzezinski/Scowcroftയുടെ ഫോറിൻ പോളിസി സ്കൂൾ ഓഫ് തോട്ടും സി ഐ ഏയിൽ Milt Bearden, Michael Scheuer തുടങ്ങിയവരും വെന്നിക്കൊടി പാറിച്ച കാലം. അമേരിക്കയ്ക്ക് വേണ്ടി ഭാവിയിൽ ഏഷ്യൻ മേഖലയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പോകുന്ന Madeline Allbright, Robin Raphel തുടങ്ങിയ രാഷ്ട്രീയത്തിലെ പ്രമുഖർ വളർന്ന് വരുന്ന സമയം കൂടിയാണിത്. മുകളിൽ പറഞ്ഞവരെല്ലാം കാര്യങ്ങൾ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്ത് വന്നിരുന്ന ആ സമയത്ത് ഇവരെല്ലാം യോജിച്ചിരുന്ന ഒരു കാര്യമാണു സൗത്ത്/സെൻട്രൽ ഏഷ്യയിൽ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷി പാകിസ്താൻ ആയിരിക്കണം എന്നുള്ള കാര്യം.

അഫ്ഘാനിസ്താനിൽ നിന്ന് സോവിയറ്റ് പിന്മാറ്റത്തിനു ശേഷം വന്ന രാഷ്ട്രീയ അനിശ്ചിതത്വം പാകിസ്താൻ അവരുടെ പ്രോക്സികളെ വെച്ച് അധികാരം പിടിക്കുന്ന രീതിയിൽ ആക്കിത്തീർത്തത് അമേർക്കയുടെ കൂടി സഹായത്തോടെ ആണു. പാകിസ്താൻ എന്ന സഖ്യകക്ഷി അഫ്ഘാൻ മേഖല നിയന്ത്രിക്കുന്നത് അമേരിക്കൻ പോളിസിയുടെ ഭാഗമായിട്ടായിരുന്നു. പടിഞ്ഞാറൻ ചൈന, സെൻട്രൽ ഏഷ്യയിലെ പഴയ സോവിയറ്റ് രാജ്യങ്ങൾ എന്നിവയെ ലക്ഷ്യം വെച്ചായിരുന്നു ഈ നീക്കം. ചൈന സോവിയറ്റ് യൂണിയനെ പോലെ ആയിത്തീരുക ആണെങ്കിൽ അവർക്കെതിരെ മുജാഹിദ്ദീൻ മൂവ്മെന്റ് പോലെ ഒരു നീക്കം കൂടി മുൻകൂട്ടി കണ്ടിട്ടുണ്ടാവാം. കൂടാതെ പാകിസ്താനു നൽകുന്ന പിന്തുണ അറബ് മേഖലയിൽ അമേരിക്കയുടെ ഇമേജ് വർധിപ്പിക്കാനും ഇറാനെതിരെ ഉള്ള നീക്കങ്ങൾക്കും സഹായിച്ചിരിക്കാം. ചുരുക്കിപ്പറഞ്ഞാൽ ഏഷ്യൻ മേഖലയിൽ അമേരിക്കയുടെ സ്വാധീനം വർധിപ്പിക്കാനും എതിരാളികൾക്ക് വെല്ലുവിളി ഉയർത്താനും ഉള്ള ഒരു ലോഞ്ചിങ് പാഡ് ആയി പാകിസ്താൻ മാറി 1990കളുടെ തുടക്കത്തിൽ.

പാകിസ്താനികൾക്ക് അവരുടേതായ അജണ്ടകളും ഉണ്ടായിരുന്നു. ജമ്മു&കശ്മീർ ഇന്ത്യയിൽ നിന്ന് അടർത്തിയെടുക്കുന്നതിനായി അമേരിക്കൻ പിന്തുണയോടെയുള്ള പലവിധ ശ്രമങ്ങൾ ആരംഭിക്കുന്നത് അങ്ങനെയാണു. സൈനികമായ ശ്രമങ്ങൾ Mirza Aslam Begഉം Hamid Gulഉം പോലെയുള്ള ഐഎസ്ഐ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഫ്ഘാൻ യുദ്ധത്തിൽ പങ്കെടുത്ത പരിചയമുള്ള പോരാളികളേയും സിഐഏ നൽകിയ പാഠങ്ങളും ഉപയോഗിച്ച് ഇന്ത്യക്കെതിരെ 'war of a thousand cuts' തുടങ്ങുകയായിരുന്നു. രാഷ്ട്രീയമായ ഇടപെടലുകൽ Robin Raphelനെ പോലുള്ള അമേരിക്കൻ നേതാക്കൾ നേരിട്ട് 'ജനാധിപത്യപരമായി' വിഘടനവാദം ഉന്നയിക്കാൻ കശ്മീരിൽ ഹുറിയത്ത് കോൺഫറൻസ് സ്ഥാപിക്കാൻ ഇടപെടുന്നത് വരെയൊക്കെ എത്തി.

അമേരിക്കയെ സംബന്ധിച്ചിടത്തോളം ആ സമയത്ത് ഇന്ത്യ ഒരു പഴയ സോവിയറ്റ് സഖ്യകക്ഷി എന്ന നിലയിൽ സഹതാപമോ പരസ്പര വിശ്വാസമോ അർഹിക്കാത്ത രാജ്യമായിരുന്നു. ഇന്ദിരാഗാന്ധിയുടെ ശക്തമായ നേതൃത്വം ഇന്ത്യക്ക് നഷ്ടപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞിരുന്നു. 1989ൽ വി പി സിങ് സർക്കാർ മുതൽ സ്ഥിരമായ ഒരു ഭരണവും സാമ്പത്തികമായി വളർച്ചയും ഇന്ത്യക്ക് ഇല്ലായിരുന്നു. ഇതിനൊക്കെ പുറകെ 1991ൽ ഐഎംഎഫിന്റെ സാമ്പത്തിക സഹായം തേടേണ്ടി വന്നു ഇന്ത്യയ്ക്ക്. ഈ സമയത്താണു കശ്മീർ വിട്ട് കൊടുക്കാൻ വേണ്ടി ഇന്ത്യയ്ക്ക് മേൽ നാലു പാട് നിന്നും സമ്മർദ്ദം വരുന്നത്. പാകിസ്താൻ സ്പോൺസർ ചെയ്യുന്ന തീവ്രവാദത്തിനെ പറ്റിയുള്ള ഇന്ത്യയുടെ വാദം ചെവിക്കൊള്ളാൻ ആരും ഉണ്ടായില്ല. പകരം കശ്മീരിൽ ഇന്ത്യ നടത്തുന്ന 'മനുഷ്യാവകാശ ലംഘനം' എന്ന പേരിൽ പൂർവാധികം ശക്തിയോടെ ഇന്ത്യ വിമർശിക്കപ്പെട്ടു.

1993ലെ ബോംബെ ബ്ലാസ്റ്റിൽ ഐഎസ്ഐയുടെ പങ്കിനുള്ള തെളിവായി ഇന്ത്യ അമേരിക്കൻ എഫ് ബി ഐയ്ക്ക് കൈമാറിയ Pakistan ORF Ammunition ദുരൂഹ സാഹചര്യത്തിൽ അവരുടെ കൈയ്യിൽ നിന്ന് കാണാതാവുന്നതുൾപ്പെടെ നിരവധി പ്രത്യക്ഷവും പരോക്ഷവുമായ സഹായങ്ങൾ അമേരിക്ക പാകിസ്താനു നൽകി ഈ കാലയളവിൽ. ഇന്ത്യ സ്വന്തമായി എന്തെങ്കിലും നീക്കം പ്ലാൻ ചെയ്താൽ ഐഎംഎഫിന്റെ ചരടുകൾ മുറുക്കി നിലക്ക് നിർത്താനും അവർ ശ്രദ്ധിച്ചു. നരസിംഹറാവു എന്ന പ്രധാനമന്ത്രി ആ സമയത്ത് ഇല്ലായിരുന്നെങ്കിൽ കശ്മീർ ഇന്ത്യയ്ക്ക് ഒരു പക്ഷെ നഷ്ടപ്പെട്ടിരിക്കാം എന്ന് എനിക്ക് തോന്നുന്നു.

Pressler Amendment (which prohibited US arms sales to Pakistan on account of its nuclear weapons program) വഴി പാകിസ്താന്റെ ന്യൂക്ലിയർ പ്രോഗ്രന്മിനെ എതിർത്തു എന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും 90കളുടെ തുടക്കത്തിൽ തന്നെ ചൈന നിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്ത ആണവായുധങ്ങൾ പാകിസ്താന്റെ കൈവശം ഉണ്ട് എന്ന കാര്യം അവർക്കറിയാമായിരുന്നു. തുടർന്ന് വന്ന ഉപരോധം പാകിസ്താനിൽ തീവ്രവാദത്തിനുള്ള ഫൺറ്റിങ്ങിൽ കാര്യമായ കുറവൊന്നും വരുത്തിയില്ല. അഫ്ഘാനിസ്താനിൽ ഉല്പാദിപ്പിക്കുന്ന ഓപ്പിയം വ്യാപാരം, ഏ ക്യു ഖാൻ നടത്തിയ ആണവ രഹസ്യങ്ങൾ ലിബിയയിലേക്കും ഉത്തര കൊറിയയിലേക്കും ഉള്ള കൈമാറ്റം എന്നിവയിൽ നിന്നിന്ന്നൊക്കെ പണം വന്നു. കശ്മീരിൽ നടത്തുന്ന തീവ്രവാദം ആണവായുധത്തിന്റെ കുടക്കീഴിലായതോടെ ഇന്ത്യയിൽ നിന്ന് conventional ആയ ഒരു സൈനിക തിരിച്ചടിയുടെ ഭയം ഇല്ലാതെ പ്രവർത്തിക്കാൻ സാധിച്ചു പാകിസ്താനു. അമേരിക്കയുടെ ലക്ഷ്യങ്ങൾ നേടാൻ സഹായം നൽകുന്നിടത്തോളം കാലം പാകിസ്താൻ എന്ത് തന്നെ ചെയ്താലും അതിനെതിരെ കണ്ണടയ്ക്കുന്ന നിലപാടാണു അമേരിക്ക സ്വീകരിച്ചത്.


Friday, April 1, 2011

ഇന്ത്യ-പാക് ചർച്ചകൾ: ആരെയാണു വിഢിയാക്കുന്നത്?

നമ്മൾ ഓർത്ത് വെക്കുന്ന കാര്യങ്ങൾ ആണു നമ്മൾ ആരാണു എന്നുള്ളത് തീരുമാനിക്കുന്നത്. അങ്ങനെ നോക്കിയാൽ മറവിയിൽ തള്ളുന്ന കാര്യങ്ങൾ നോക്കിയും നമ്മൾ ആരാണു എന്ന് തീരുമാനിക്കാം. 2010 ജുലൈ മാസത്തിൽ ഇന്ത്യ-പാകിസ്താൻ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടു. ഇതിനു ഇന്ത്യയെ കുറ്റപ്പെടുത്തിയ പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി കാരണമായി പറഞ്ഞത് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ ചർച്ചക്കിടയിൽ ഇടയ്ക്കിടെ ഡൽഹിയുമായി ഫോണിൽ ബന്ധപ്പെട്ട് കൊണ്ടിരുന്നു എന്നാണു. ഇത് ഓർമ്മയുണ്ട്. എന്നാൽ വാജ്പേയി സർക്കാരും നവാസ് ഷെറീഫും തമ്മിൽ ലാഹോർ സമാധാന ചർച്ച നടക്കുമ്പോൽ പാക് ആർമി ജെനറൽ പർവേസ് മുഷറഫ് കാർഗിലിൽ നുഴഞ്ഞ് കയറ്റം നടത്തുക ആയിരുന്നു. അന്ന് ഇവർ തമ്മിൽ ബീജിങ്ങിൽ നിന്ന് വിളിച്ച ഫോൺ കോളുകളിൽ നിന്ന് തെളിഞ്ഞ കാര്യം. അത് നമ്മൾ മറന്നു.

ഉഭയകകഷി ചർച്ചകൾ പുനസ്ഥാപിക്കാൻ എന്ത് വില കൊടുത്തും നെട്ടോട്ടമോടുന്നവർ ഒരു നിമിഷം നിന്ന് ആലോചിക്കേണ്ട ഒരു കാര്യമുണ്ട്. ഇത്ര നാളും മുട്ടിനു മുട്ടിനു നടത്തിയ ചർച്ചകൾ കൊണ്ട് ഇന്ന വരെ വല്ലതും നേടിയിട്ടണ്ടോ? അതിവേഗം തകർച്ചയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമാണു പാകിസ്താൻ. മതമൗലികവാദികളായ മുല്ലമാർക്കും പാക് ആർമിക്കും സൽമാൻ തസീറിനെ പോലെ ഒന്ന് ഉറക്കെ ശബ്ദിച്ചാൽ വെടിയേറ്റ് വീഴുന്ന ലിബറൽ രാഷ്ട്രീയക്കാർക്കും ഇടയിൽ ആഭ്യന്തരമായി ദിശയില്ലാതെ ഉലയുന്ന ഒരു രാജ്യമാണു പാകിസ്താൻ. ഇതിൽ ആരോടാണു ഇന്ത്യ ചർച്ച നടത്തേണ്ടത്? സ്വന്തമായി ചർച്ച നടത്തി ഒരു തീരുമാനം എടുക്കാൻ രാഷ്ട്രീയമായി കെൽപ്പുള്ള ഏത് വിഭാഗം ആണു പാകിസ്താനിൽ ഉള്ളത്?

ഇന്ത്യയോട് സ്വന്തമായി തുടങ്ങിവെച്ച യുദ്ധങ്ങളിൽ തുടർച്ചയായി ഏറ്റ് വാങ്ങിയ പരാജയങ്ങൾക്ക് പ്രതികാര ദാഹവുമായി നടക്കുകയാണു പാക് ആർമി. 1971ൽ ജെനറൽ നിയാസി കീഴടങ്ങുന്ന ചിത്രം ഇന്ത്യ മ്യൂസിയത്തിൽ വെച്ചു എങ്കിലും യഹിയ ഖാൻ, സിയ ഉല് ഹഖ്, മുഷറഫ് തുടങ്ങിയവർ മുതൽ ഇന്ത്യയുടെ കാബൂൾ എംബസിക്ക് നേരെയും, 26/11 മുംബൈയിലും, കശ്മീരിലും ഇപ്പോഴും അക്രമം അഴിച്ച് വിടുന്ന ജെനറൽ കയാനിയിൽ വരെ എത്തിനിൽക്കുന്ന അവരുടെ നിലപാടുകൾക്ക് ഇന്നും മാറ്റം വന്നിട്ടില്ല. പാകിസ്താനിൽ ഇൽസ്ലാമിക് ഖിലാഫത്ത് സ്ഥാപിക്കാൻ ലക്ഷ്യം ഉള്ള മതമൗലിക-തീവ്രവാദ സംഘടനകളൂം എന്ത് വില കൊടുത്തും അധികാരത്തിൽ തുടർന്ന് ജീവനും സ്വത്തും സംരക്ഷിക്കാൻ ശ്രമിക്കുന്ന പാക് രാഷ്ട്രീയക്കാരും പാക് ആർമിയും യോജിക്കുന്നത് ഇന്ത്യയുമായുള്ള പകയുടെ കാര്യത്തിൽ മാത്രമാണു. ഒരു കണക്കിനു നോക്കിയാൽ പാകിസ്താൻ എന്ന രാജ്യത്തിന്റെ കെട്ടുറപ്പ് തന്നെ ഇന്ത്യ വിരുദ്ധവികാരത്തിന്റെ പുറത്താണു. സ്വന്തം നിലനിൽപ്പ് മറന്ന് ഇവർ ആരെങ്കിലും ഇന്ത്യയോട് നിലപാടിൽ അയവ് വരുത്തിയാൽ മറ്റ് രണ്ട് വിഭാഗങ്ങൾ ഇവരെ തകർക്കും. പുലിപ്പുറത്ത് ഇരിക്കുന്നവർ ആരും തന്നെ സ്വന്തം ജീവൻ കളഞ്ഞ് ഇന്ത്യയോട് സൗഹൃദം പുലർത്തും എന്ന് കരുതാൻ വയ്യ.

പിന്നെ എന്തിനു പാകിസ്താൻ ചർച്ചയ്ക്ക് തയ്യാറാവുന്നു? തീവ്രവാദം ഒരു സ്റ്റേറ്റ് പോളിസി ആയി ഉപയോഗിക്കുന്ന രാജ്യമാണു പാകിസ്താൻ. ഓരോ തീവ്രവാദി ആക്രമണവും ഓരോ സൈക്കിൾ ആണു. ആക്രമണം- നിഷേധിക്കൽ-വിലപേശൽ-ആക്രമണം. ഇന്ത്യയുമായുള്ള ചർച്ച അന്താരാഷ്ട്ര സമ്മർദ്ദം കുറക്കന്നും സാധാരണ സ്വന്തം നിലക്ക് എന്ത് വില കൊടുത്തും ചർച്ചക്ക് തയ്യാറാവുന്ന ഇന്ത്യയെ തീവരവാദി ആക്രമണം ആരോപിക്കുന്നതിൽ നിന്ന് ബാക് ഫുട്ടിൽ ആക്കാനും നടപടികൾ എടുക്കാതെ സമയം തള്ളിനീക്കാനും ആണു പാകിസ്താൻ ഉപയോഗിക്കാറു. മതമൗലികവാദ-പട്ടാള സംഘത്തിന്റെ ചരട് വലി ഇല്ലാതെ സ്വന്തം നിലയ്ക്ക് ഒരു തീരുമാനം എടുക്കാൻ കഴിവുള്ള ഒരു സർക്കാരും ഇന്നേ വരെ പാകിസ്താനിൽ വന്നിട്ടില്ല. സർക്കാർ മുറ പോലെ നടത്തേണ്ട ഒരു ചടങ്ങായാണു പല പാക് സർക്കാരുകളും ഇന്ത്യയുമായുള്ള ചർച്ചയെ സമീപിക്കാറു.

അപ്പോൾ ഇന്ത്യ എന്ത് കൊണ്ട് വീണ്ടൂം ചർച്ചയ്ക്ക് പോകുന്നു? മേൽപ്പറഞ്ഞ കാര്യങ്ങൾ ഒരു സാധാരണക്കാരനേക്കാൾ നന്നായി അറിയുന്നവരാണു ഇന്ത്യൻ ബ്യൂറോക്രസിയും അത് വഴി മാറി മാറി വരുന്ന സർക്കാരുകളും. ഇന്ത്യയിൽ പാകിസ്താൻ വിരുദ്ധവികാരം നിലനിർത്തേണ്ട ആവശ്യം രാഷ്ട്രീയമായി ഇല്ല എന്ന് മാത്രമല്ല പാകിസ്താനുമായി സമാധാനം കൊണ്ട് വരാൻ കഴിയുന്നത് രാഷ്ട്രീയമായി നേട്ടം ഉണ്ടാക്കുന്ന കാര്യവുമാണു. കക്ഷി ഭേദമെന്യേ ഇന്ത്യൻ സർക്കാരുകൾ നിരന്തരമായി ശ്രമിക്കുന്ന ഒരു കാര്യമാണു പാകിസ്താനുമായി നല്ല ബന്ധം നിലനിർത്തുക എന്നുള്ളത്.

പക്ഷെ മുംബൈ ആക്രമണം പോലെ ഉള്ള പ്രതികരണം ഒഴിവാക്കാൻ പറ്റാത്ത സാഹര്യങ്ങളിൽ പോലും ഏറ്റവും ആദ്യം കിട്ടുന്ന അവസരത്തിൽ ഉപാധികൾ ഇല്ലാതെ ചർച്ച നടത്താൻ ഇന്ത്യൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത് എന്താവാം? ചർച്ചകൾ പ്രഷർ കുക്കറിന്റെ സേഫ്റ്റി വാൾവ് പോലെയാണു ഇന്ത്യ-പാക് ബന്ധത്തിൽ. ഇന്ത്യയിലെ ഓരോ പാക് തീവ്രവാദി ആക്രമണത്തിനു ശേഷവും സൈനികമായി അല്ലാതെ ഇന്ത്യയ്ക്ക് പ്രതികരിക്കാൻ ഉള്ള മാർഗം ആയാണു ചർച്ച നിർത്തിവെക്കുക എന്ന നടപടിയെ ഇന്ത്യൻ സർക്കാരുകൾ ഉപയോഗിക്കുന്നത്. ഇന്ത്യയിലെ ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷത്തിൽ എടുത്ത് കാട്ടാവുന്ന ഒരു നടപടിയാണു ഇത്. പക്ഷെ ഇത് ആദ്യ പടി മാത്രമേ ആവുന്നുള്ളൂ. ചർച്ചകൾ നിർത്തി വെക്കുന്നത് പ്രശ്നപരിഹാരം അല്ല. കാരണം പാകിസ്താനു ചർച്ച നടന്നാലും ഇല്ലെങ്കിലും ഒന്നുമില്ല എന്ന് ഉറപ്പാണല്ലൊ. ചർച്ച നിർത്തിവെക്കുന്നത് കൊണ്ട് പാകിസ്താന്റെ മേൽ സമ്മർദ്ദം ചെലുത്തി മേലാൽ ആക്രമണങ്ങൾ ഉണ്ടാവാതിരിക്കാനുള്ള നടപടികൾ എടുപ്പിക്കാൻ കഴിയണം. ഇല്ലെങ്കിൽ സൈനികമായി പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള നടപടികളിലേക്ക് കടക്കണം അടുത്ത പടിയായി. അല്ലാതെ അത് മാത്രമായി ഒരു സക്രിയ നടപടി ആയി കാണാൻ കഴിയില്ല.

ഇവിടെയാണു ചർച്ച പുനരാരംഭിക്കൽ കടന്ന് വരുന്നത്. സൈനികമായ ഒരു നീക്കം അല്ലാതെ കാര്യം നടക്കുന്നില്ല എന്ന് വരുമ്പോൾ ഇന്ത്യൻ സർക്കാർ എത്രയും വേഗം ചർച്ച പുനസ്ഥാപിക്കാൻ തിടുക്കം കാണിക്കും. കാരണം ഒഴിവാക്കാൻ കഴിയാത്ത അടുത്ത തീവ്രവാദി ആക്രമണം വരുമ്പോൾ വിഛേദിക്കാൻ ഈ ചർച്ചകൾ കൂടി ഇല്ലെങ്കിൽ എന്തെങ്കിലും meaningful ആയ നടപടി എടുക്കാൻ സർക്കാർ നിർബന്ധിതമാവും. ഇന്ത്യൻ ജനതയുടെ വികാരം സ്വന്തം ദേഹത്ത് തട്ടാതിരിക്കാനുള്ള ഒരു സേഫ്റ്റി വാൾവ് മാത്രമാണു പാകിസ്താനുമായുള്ള ചർച്ചകൾ എന്ന് വരുന്നു.

ഇനിയെങ്കിലും സ്വന്തം ജനതയെ വിഢികളാക്കുന്ന ഈ ചർച്ച നിർത്തിവെക്കൽ കളി ഇന്ത്യൻ സർക്കാരുകൾ ഒഴിവാക്കേണ്ടതുണ്ട്. അതിനുള്ള പൊളിറ്റിക്കൽ വിൽ ഉള്ള ഒരു സർക്കാർ ഇന്ത്യയിൽ അധികാരത്തിൽ വരേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇനിയും ചർച്ചകൾ തുടങ്ങിയും മുടങ്ങിയും ഇരിക്കും. ഇന്ത്യയിലെ പൗരന്മാർ തീവ്രവാദത്തിന്റെ നിഴലിൽ കഴിയേണ്ടിയും വരും.