Showing posts with label Greece. Show all posts
Showing posts with label Greece. Show all posts

Thursday, July 16, 2015

യൂറോപ്യൻ യൂണിയൻ: ഇളക്കം തട്ടുന്ന അടിത്തറ

ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയെ പറ്റി ചർച്ച ചെയ്യാൻ ചേർന്ന യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗം കഠിനമായ വ്യവസ്ഥകളോടെ മൂന്നാമതും ഗ്രീസിനു സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ച് താൽകാലികമായി പ്രശ്നത്തിനു വിരാമമിടാൻ ശ്രമിക്കുന്നു. ഗ്രീക്ക് പാർലമെൻറ് കൂടി വ്യവസ്ഥകൾക്ക് അംഗീകാരം നൽകിയതോടെ സാമ്പത്തികമായ പ്രശ്നങ്ങൾ ഒരു പക്ഷെ അല്പകാലത്തേയ്ക്ക് ഒതുങ്ങിയേക്കാമെങ്കിലും ഈ സംഭവത്തിന്റെ രാഷ്ട്രീയമായ തുടർചലനങ്ങൾ ദീർഘകാലം നീണ്ട് നിൽക്കുന്നതും യൂറോപ്യൻ യൂണിയന്റെ  ഭാവിയെ തന്നെ ചോദ്യം ചെയ്യാൻ സാധ്യതയുള്ളവയുമാണു.

1993ലാണു ഏറെ കാലമായി ഉരുത്തിരിഞ്ഞ് വരികയായിരുന്ന യൂറോപ്പിലെ രാജ്യങ്ങൾക്ക് പൊതുവായ ഒരു നാണയവും വിപണിയും എന്ന ആശയം ഇന്നത്തെ യൂറോപ്യൻ യൂണിയൻ ആയി രൂപം പ്രാപിച്ചത്. സാമ്പത്തികമായി എല്ലാവർക്കും ഗുണകരമായ ആശയം എന്നതിലുപരി ചെറു രാജ്യങ്ങൾ ആയി ഭിന്നിച്ച് കിടക്കുകയും ദേശീയവാദം കാരണം ആരംഭിച്ച ശിഥിലീകരണം രണ്ട് ലോകമഹായുദ്ധങ്ങൾക്ക് വഴി വെയ്ക്കുകയും ചെയ്ത യൂറോപ്പിന്റെ രാഷ്ട്രീയമായ സ്ഥിരത കൂടി ലക്ഷ്യമിട്ടാണു ഏകീകൃത യൂറോപ്പ് എന്ന ആശയം വിഭാവനം ചെയ്യപ്പെട്ടത്. ഒറ്റ വിപണിയും നാണയവും അതിർത്തികളില്ലാത്ത ചരക്ക് നീക്കവും തൊഴിലവസരങ്ങളും ആയി യൂറോ സോൺ ഒരു വിജയം തന്നെ ആണു എന്ന് വിലയിരുത്തേണ്ടി വരും.

എന്നാൽ കൃത്രിമമായി നിർമ്മിക്കപ്പെട്ട എന്തിനെയും പോലെ യൂറോപ്യൻ യൂണിയന്റെ ഉള്ളിലും സൂക്ഷ്മമായി പരിശോധിച്ചാൽ തുടക്കം മുതൽ തന്നെ വിള്ളലുകൾ ദൃശ്യമായിരുന്നു. സാമ്പത്തികമായി ഏറെ മുന്നിൽ നിൽക്കുന്ന ജെർമ്മനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളൂം പോളണ്ട്, റൊമാനിയ, ഗ്രീസ് മുതലായ രാജ്യങ്ങളും തമ്മിൽ വിപണിയുടേയും തൊഴിൽ സംസ്കാരത്തിന്റെയും രാഷ്ട്രീയ നിലപാടുകളൂടേയും കാര്യത്തിൽ ഭീമമായ അന്തരം ആണു ഉള്ളത്. യൂറോ സോൺ എന്ന ആശയം തങ്ങൾക്ക് അനുകൂലമായ രീതികളിൽ മുതലെടുക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിച്ചത് കൊണ്ട് ഉരുത്തിരിഞ്ഞ ഒരു സമവാക്യമാണു ആദ്യകാലങ്ങളിൽ നിലനിന്നിരുന്നത്.

തുറന്ന വിപണിയിലെ അവസരങ്ങളിൽ കണ്ണ് വെച്ച ബ്രിട്ടൻ പക്ഷെ കറൻസി മൂല്യമേറിയ പൗണ്ടിൽ നിന്ന് യൂറോയിലേക്ക് മാറ്റാൻ തയ്യാറായില്ല. വ്യാവസായികമായി യൂറോപ്പിലെ വൻ ശക്തിയായ ജെർമ്മനി തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണി തുറന്ന് കിട്ടുമെങ്കിൽ യൂറോപ്യൻ യുണിയൻ എന്ന പദ്ധതിയെ സാമ്പത്തികമായി ചുമലിലേറ്റാൻ തയ്യാറായിരുന്നു. പോളണ്ടിലെയും ഗ്രീസിലേയും പോർച്ചുഗലിലേയും ജനങ്ങൾക്ക് തൊഴിലവസരവും ഉയർന്ന മൂല്യമുള്ള യൂറോ കറൻസിയും രണ്ടാമതൊന്ന് ചിന്തിക്കാൻ അവസരമൊരുക്കിയില്ല.

എല്ലാ അംഗരാജ്യങ്ങൾക്കും ജനാധിപത്യപരമായി അവകാശമുള്ളതും സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാവുന്നതുമായ യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസിൽ ആണു സ്ഥിതി ചെയ്യുന്നത്. രണ്ട് പതിറ്റാണ്ട് കാലം കൊണ്ട് മാറിയ ലോകക്രമവും രാഷ്ട്രീയ-സാമ്പത്തിക ചുറ്റുപാടുകളൂം ബ്രസ്സൽസിലെ ആസ്ഥാനത്തും പ്രതിഫലിച്ചു. 2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ അലയൊലികൾ യൂറോ സോണിൽ സാമ്പത്തികമായ രാജ്യങ്ങൾ തമ്മിലുള്ള അന്തരം ഏറെ വലുതാക്കി. 

ഗ്രീസ്, പോർച്ചുഗൽ, സ്പെയിൻ പോലെയുള്ള ചില രാജ്യങ്ങളുടെ സാമ്പത്തിക പരാധീനതകൾ യൂറോപ്യൻ യൂണീയന്റെ പൊതു ഫണ്ടിൽ നിന്ന് പണം നൽകി പരിഹരിക്കേണ്ടി വരുന്നത് ജെർമ്മനി, ഫ്രാൻസ് പോലെ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾക്ക് കല്ലുകടി ആയി. സാമ്പത്തിക അച്ചടക്കം പാലിക്കാതെ യൂറോ സോണിൽ നിന്ന് കിട്ടുന്ന ആനുകൂല്യങ്ങൾ ഈ രാജ്യങ്ങൾ ധൂർത്തടിക്കുന്നത് ബാധ്യത ആവുന്നു എന്നാണു ഇവരുടെ പക്ഷം. എന്നാൽ ജെർമ്മനി, ബ്രിട്ടൻ പോലുള്ള രാജ്യങ്ങൾ നാറ്റോ സഖ്യത്തിന്റെ ഭാഗമായി അമേരിക്കയുടെ യുദ്ധങ്ങളിൽ പങ്കാളികൾ ആവുന്നത് രാഷ്ട്രീയപരമായി എല്ലാ യൂറോപ്യൻ രാജ്യങ്ങൾക്കും രസിക്കുന്ന കാര്യമല്ല. ഫ്രാൻസൊക്കെ പലപ്പോഴായി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. നാറ്റോയുടെ പ്രവർത്തികൾ യൂറോപ്പിനെ പൊതുവായി സാമ്പത്തികമായും സാമൂഹികമായും ബാധിക്കും എന്ന് പല രാജ്യങ്ങളൂം ഭയപ്പെടുന്നു.

ഈ സാഹചര്യത്തിലാണു ഗ്രീസ് പ്രതിസന്ധി നിർണായകമാവുന്നത്. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പല തവണയായി കൈപ്പറ്റിയ വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ വന്ന ഗ്രീസിനു ഇതിനു മുന്നെ അവധികൾ നൽകിയിട്ടുള്ളതാണു. ഐ എം എഫിന്റെ നിർദേശ പ്രകാരം സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള നടപടികൾ പെൻഷൻ പ്രായം വർദ്ധിപ്പിക്കുക സർക്കാർ ചെലവഴിക്കുന്ന പണം ചുരുക്കുക തുടങ്ങിയ നടപടികൾ കുറച്ച് വർഷങ്ങളായി നടപ്പിലാക്കി വരികയാണു. ഇത് തൊഴിലില്ലായ്മയും രാജ്യത്തെ സാമ്പത്തിക ഞെരുക്കവും വർദ്ധിപ്പിച്ചു. മനസ്സ് മടുത്ത ജനങ്ങൾ യൂറോപ്യൻ യൂണീയന്റെ നടപടികളെ എതിർക്കുന്ന് തീവ്ര ഇടത്പക്ഷ കക്ഷിയെ അധികാരത്തിൽ എത്തിച്ചു. ഈ സർക്കാർ കടം തിരിച്ചടവ് മുടക്കുകയും യൂറോപ്യൻ യൂണീയൻ വ്യവസ്ഥകൾ അംഗികരിക്കാൻ തയ്യാറാവാതെ ജനങ്ങൾക്കിടയിൽ റെഫറണ്ടം നടത്തുകയും ചെയ്തു. സാമ്പത്തിക അച്ചടക്ക നടപടികളെ പാടെ നിരാകരിച്ച ഗ്രീക്ക് ജനത യൂറോപ്യൻ യൂണീയനിൽ നിന്ന് പുറത്ത് പോകേണ്ടി വന്നാലും വ്യവസ്ഥകൾ അംഗീകരിച്ച് മറ്റൊരു അവധി നേടേണ്ടതില്ല എന്ന് വിധിക്കുകയും ചെയ്തു.

ജെർമ്മനിയുടെ നേതൃത്വത്തിൽ ഉള്ള യുറോപ്യൻ യൂണിയൻ ഗ്രീസുമായി ഒരു സന്ധിക്കും തയ്യാറില്ലാത്ത നിലപാടാണു തുടക്കത്തിൽ സ്വീകരിച്ചത്. ഗ്രീസ് പോകുന്നെങ്കിൽ പോകട്ടെ അതിനും തയ്യാർ എന്ന നിലപാട് കടം നൽകിയ പണം തിരിച്ച് പിടിക്കുന്നതിനായി ഒരു അംഗരാജ്യത്തെ യൂറോപ്യൻ യൂണിയൻ പുറത്താക്കുന്നു എന്ന സാഹചര്യം ആണു സൃഷ്ടിച്ചത്. ഏകീകൃത യൂറോപ്പ് എന്ന യൂണിയന്റെ പ്രഖ്യാപിത ലക്ഷ്യത്തിനു വിരുദ്ധമാണു ഈ നിലപാട്. ജെർമ്മനിയും ഫ്രാൻസുമൊക്കെയാകട്ടെ ഗ്രീസിനോട് എടുക്കുന്ന നിലപാട് ഇതേ സാമ്പത്തിക സ്ഥിതിയിൽ അടുത്തതായി തകരാം എന്ന നിലയിൽ തുടരുന്ന ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയവർക്കുള്ള ഒരു സന്ദേശമായി ആണു ഉദ്ദേശിക്കുന്നത്. സാമ്പത്തിക അച്ചടക്കം പാലിക്കാത്തവർക്ക് ഒരു മുന്നറിയിപ്പ്.

സാമ്പത്തികമായ കടും പിടിത്തം ഗ്രീസിലെ ജനങ്ങളൂടെ ശബ്ദത്തിനെ വക വെയ്ക്കാത്ത രീതിയിലുള്ള നടപടിയിലേക്ക് നീങ്ങുന്നതൊടെ ദേശീയതകൾ വീണ്ടും തലപൊക്കാൻ തുടങ്ങുകയാണു. യൂറോപ്യൻ യൂണിയൻ എന്നത് പ്രധാനമായും ഫ്രാൻസും ജെർമ്മനിയും തമ്മിലുള്ള കൂട്ടായ്മ നിർണ്ണയിക്കുന്ന ഒരു പദ്ധതിയാണു എന്ന് പണ്ട് മുതൽ തന്നെ വിലയിരുത്തലുകൾ ഉണ്ട്. ഇപ്പോഴത്തെ പ്രശ്നം ഫ്രാൻസും ജെർമ്മനിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുന്നതിനും കാരണമായേക്കാം. മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 97.5% കടം ഉള്ള ഫ്രാൻസിന്റെ നിലയും അല്പം പരുങ്ങലിലാണു. യൂറോ സോൺ നിലവിൽ വന്നതിനു ശേഷമുള്ള കണക്കുകൾ നോക്കിയാൽ ജെർമ്മനിക്കാണു ഏറ്റവും കുടുതൽ സാമ്പത്തികമായ ഗുണം കിട്ടിയിട്ടുള്ളത് എന്ന് കാണാം. ഫ്രാൻസും നെതർലാന്റ്സും ബ്രിട്ടനുമൊക്കെ താരതമ്യേന മെച്ചം ഉണ്ടാക്കിയപ്പോൾ ഇറ്റലി, പോർച്ചുഗൽ തുടങ്ങിയ ചില രാജ്യങ്ങൾ പണ്ടത്തേതിനേക്കാൾ മോശമായ അവസ്ഥയിലാണു. അത് കൊണ്ട് സാമ്പത്തികമായി യൂറോപ്യൻ യൂണിയൻ നിലനിൽക്കേണ്ടത് എല്ലാ രാജ്യങ്ങളുടേയും ആവശ്യമല്ല. യൂറോപ്യൻ യൂണിയൻ വിട്ട് പോകേണ്ടി വരും എന്നുള്ളത് ഒരു ഭയമായും ഭീഷണി ആയും അംഗരാജ്യങ്ങൾക്കെതിരെ ഉപയോഗിക്കുന്നതും പരസ്പര വിശ്വാസം വളർത്തുന്ന നടപടി അല്ല.

ഏകീകൃത യൂറോപ്പ് എന്ന രാഷ്ട്രീയ ആശയത്തിന്റെ പേരിൽ യൂണിയനിൽ തുടർന്നിരുന്ന ചില രാജ്യങ്ങൾ എങ്കിലും അവരുടെ ജനാധിപത്യപരമായ സ്വാതന്ത്ര്യങ്ങൾ ഹനിക്കപ്പെടുന്നു എന്ന് ചിന്തിക്കാൻ തുടങ്ങുമ്പോൾ യൂണീയന്റെ ഭാവി തന്നെയാണു അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. ബ്രിട്ടൻ സമീപഭാവിയിൽ തന്നെ യൂറോപ്യൻ യൂണിയനിൽ തുടരേണ്ടതുണ്ടോ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കാൻ ഇരിക്കുകയാണു. കൂടാതെ ഗ്രീക്ക് പാർലമെന്റിൽ ഇപ്പോൾ തന്നെ ജനം റെഫറണ്ടം വഴി നിരാകരിച്ച ചെലവ് ചുരുക്കൽ നടപടി അടിച്ചേൽപ്പിക്കുന്നത് ഗ്രീസിനെ നാണം കെടുത്താനുള്ള ജെർമ്മനിയുടെ പദ്ധതിയാണു എന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ ജെർമ്മനി മറ്റു രാജ്യങ്ങൾക്ക് യുദ്ധക്കെടുതിയുടെ നഷ്ടപരിഹാരം നൽകണം എന്ന് ആവശ്യപ്പെട്ട് ഗ്രീസിനെ ചെയ്ത പോലെ അടിച്ചേൽപ്പിച കനത്ത സാമ്പത്തിക നടപടികൾ ആണു നാസി പാർട്ടിയുടെ വളർച്ചയ്ക്കും ഒടുവിൽ രണ്ടാം ലോകമഹായുദ്ധത്തിനു തന്നെയും വഴിമരുന്നിട്ടത് എന്ന് ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്.

യൂറോപ്യൻ യൂണിയന്റെ അടിത്തറയ്ക്ക് വിള്ളൽ വീഴുന്നത് വ്യത്യസ്തമായ ഒരു രാഷ്ട്രീയ പരീക്ഷണത്തിന്റെ പരിണാമം എന്ന നിലയിൽ വരും നാളുകളിൽ ആഗോള സാമ്പത്തിക രാഷ്ട്രീയ സന്തുലനത്തിലും കാര്യമായി പ്രതിഫലിക്കും. ഗ്രീസിനെ യൂണിയൻ കൈവിട്ടാൽ ആ ഒഴിവ് നികത്താനും നാറ്റോയുടെ ഉമ്മറത്തേക്ക് കസേര വലിച്ച് ഇട്ട് കയറി ഇരിക്കാനും തയ്യാറായി റഷ്യ ഉണ്ട്. ലോകക്രമത്തിൽ തങ്ങളുടെ സ്ഥാനം ഉയർത്താൻ അവസരം കാത്തിരിക്കുന്ന ചൈനയ്ക്ക് ഗ്രീസിന്റെ കടം വളരെ ചെറിയ തുകയാണു രക്ഷകന്റെ രൂപം സ്വീകരിക്കണമെങ്കിൽ. ദൂരവ്യാപകമായ ചലനങ്ങൾ ഉണ്ടാക്കാൻ കെല്പുള്ള ഒരു അവസ്ഥയാണു നിലവിൽ ഉള്ളത്. വ്യത്യസ്തമായ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളിൽ ഉള്ള രാജ്യങ്ങളെ കൃത്രിമമായി ഒന്നിപ്പിക്കുന്നതിന്റെ യൂറോപ്യൻ യൂണിയൻ വെല്ലുവിളികൾ ഭാരതത്തിന്റെ ഫെഡറൽ സംവിധാനത്തിനും സമാന്തരമായി ചിന്തിച്ചാൽ പാഠങ്ങൾ നൽകുന്നുണ്ട്.